തിരുവല്ല: തോട്ടിലകപ്പെട്ട മൂന്ന് ജീവനുകൾക്ക് തുണയായി വീട്ടമ്മ.പെരിങ്ങര വേങ്ങൽ ചേന്നനാട്ടിൽ ഷാജിയുടെ ഭാര്യ ജിജിമോൾ എബ്രഹാം (45) ആണ് ആഴമുള്ള തോട്ടിലകപ്പെട്ട മൂന്ന് പേരെ രക്ഷിച്ചത്.
വേങ്ങൽ ചെമ്പരത്തിമൂട്ടിൽ വിനീത് കോട്ടേജിൽ വിനീത് വർഗീസ് (27), ഭാര്യ മെർലിൻ വർഗീസ് (25), വിനീതിന്റെ ബന്ധു സജിൻ സണ്ണി (28) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. വിനീതിന്റെ വീട്ടിൽനിന്ന് ഒരുകിലോമീറ്ററോളം അകലെയുള്ള പഴഞ്ചോറ്റുവിരിപ്പിൽപടിക്കു സമീപം വേങ്ങൽ തോട്ടിലാണ് മൂവരും വീണത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
തോടിന് കുറുകെയുള്ള പാലത്തിന് നടുവിലെത്തിയപ്പോൾ തൂണുതകർന്ന് മൂവരും തോട്ടിൽ വീഴുകയായിരുന്നു. സ്വകാര്യ മെഡിക്കൽ കോളേജിൽ കോഫിസ്റ്റാൾ നടത്തുന്ന ജിജിമോൾ ആ വഴി സ്‌കൂട്ടറിൽ പോകുമ്പോൾ സംഭവം കാണുകയും വണ്ടി നിർത്തി മറിച്ചൊന്നും ആലോചിക്കാതെ തോട്ടിലേക്ക് എടുത്ത് ചാടുകയുമായിരുന്നു.
ആദ്യം പാലത്തിന്റെ അവശേഷിച്ച ഭാഗത്ത് പിടിച്ച് നിൽക്കുന്ന വിനീതിനെ കരയ്‌ക്കടിപ്പിച്ചു. പിന്നീട് നീന്തലറിയാത്ത മെർലിനെയും ജോമോളേയും കരയിലെത്തിക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാരും സഹായത്തിനെത്തി.ആർക്കും പരിക്കുകളില്ല.
Comments