ഡൽഹി: മഹാരാഷ്‌ട്രയിൽ അധികാരത്തിലേറിയതിന് ശേഷം ആഭ്യന്തരമന്ത്രി അമിത്ഷായെ സന്ദർശിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും. വെള്ളിയാഴ്ച വൈകുന്നേരമാണ് ഇരുവരും ഔദ്യോഗിക വസതിയിലെത്തി അമിത്ഷായുമായി ചർച്ച നടത്തിയത്.
മഹാരാഷ്‌ട്രയുടെ വികസ പദ്ധതികളെപ്പറ്റിയും ബിജെപിയും- ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനെപ്പറ്റിയുമാണ് അമിത്ഷായുമായി ഇരുവരും ചർച്ച നടത്തിയെതെന്നാണ് ലഭിക്കുന്ന വിവരം. കൂടിക്കാഴ്ചയ്‌ക്ക് ശേഷം ട്വിറ്ററിലൂടെ ആഭ്യന്തരമന്ത്രി സന്തോഷം പങ്കുവെച്ചു.
നരേന്ദ്ര മോദിയുടെ മാർഗനിർദേശത്തിന് കീഴിൽ നിങ്ങൾ രണ്ടുപേരും ജനങ്ങളെ വിശ്വസ്തതയോടെ സേവിക്കുമെന്നും മഹാരാഷ്‌ട്രയെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്നും എനിക്ക് ഉറപ്പുണ്ട് എന്നാണ് ഷിൻഡെയും ഫഡ്‌നാവിസുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അമിത്ഷാ ട്വീറ്ററിൽ കുറിച്ചത്.
ഷിൻഡെയെയും അദ്ദേഹത്തിന്റെ വിഭാഗത്തിലെ 15 എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന സമർപ്പിച്ച ഹർജിയിൽ ജൂലൈ 11 ന് സുപ്രീം കോടതിയിൽ നിർണായക വാദം കേൾക്കുന്നതിന് മുന്നോടിയായാണ് ഇരുവരുടെയും ഡൽഹി സന്ദർശനം.
Comments