തിരുവനന്തപുരം: തിരുവനന്തപുരത്ത് സന്ദീപാനന്ദഗിരിയുടെ ഹോംസ്‌റ്റേ കത്തിയ സംഭവത്തിലെ പ്രതികളെ കണ്ടെത്താനാകാതെ വന്നതോടെ കേസ് അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു. സംഭവം നടന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയനും മുതിർന്ന സിപിഎം നേതാക്കളുമെല്ലാം സംഭവ സ്ഥലത്തേക്ക് പാഞ്ഞെത്തുകയും ചെയ്തിരുന്നു. യാതൊരു വിധ തെളിവുകളും ഇല്ലാതെ തന്നെ സംഭവം ആർഎസ്എസിന്റെ തലയിൽ കെട്ടി വയ്‌ക്കാനാണ് അന്ന് സിപിഎം നേതാക്കൾ ശ്രമിച്ചത്.
അന്ന് മുഖ്യമന്ത്രി പറഞ്ഞതിങ്ങനെ, ‘ കേരളത്തിന്റെ മതനിരപേക്ഷ മനസിനെ ഇളക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികളെ തടയാൻ ശ്രമിക്കുന്ന അവരെ തുറന്ന് കാണിക്കുന്ന സ്വാമി സന്ദീപാനന്ദഗിരി എല്ലാ തരത്തിലും സംഘപരിവാറിന്റെ കണ്ണിലെ കരടാണ്. കുറച്ച് നാൾ മുൻപ് ഈ ആശ്രമത്തിന് നേരെ തന്നെ സംഘപരിവാറിന്റെ ഭാഗത്ത് നിന്ന് നീക്കങ്ങൾ ഉണ്ടായിരുന്നു. കപട സന്യാസിമാരെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും കഴിയും. യഥാർത്ഥ സന്യാസിമാരെ ഭീഷണിപ്പെടുത്താനാകില്ല. കേരളത്തിലെ നവോത്ഥാന നായകർ വഹിച്ച പങ്കാണ് നാടിനെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്ന ശക്തികളെ എതിർക്കുന്നതിലൂടെ സ്വാമി സന്ദീപാനന്ദഗിരി നടത്തുന്നത്. അത്തരമൊരാളെ ഉന്മൂലനം ചെയ്യാനാണ് ഇന്ന് പുലർച്ചെ ഇത്തരമൊരു നീക്കം നടത്തിയത് എന്ന് മനസിലാക്കാൻ കഴിയും. കേരളത്തിലെ മതനിരപേക്ഷ മനസാകെ സ്വാമിക്ക് ഒപ്പമുണ്ട്. ആക്രമണത്തിൽ നിന്ന് രക്ഷപെട്ട സ്വാമിയെ ഹൃദയത്തിൽ സൂക്ഷിക്കണം. നശിപ്പിക്കപ്പെട്ട ആശ്രമത്തിന്റെ സ്ഥാനത്ത് കൂടുതൽ പ്രൗഢിയോടെ ആശ്രമം പ്രവർത്തിക്കണം. മതനിരപേക്ഷ ചിന്താഗതിക്കാർ ഈ ദൗത്യം ഏറ്റെടുക്കണം. കുറ്റക്കാരെ എത്രയും വേഗം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും’ എന്നാണ് മുഖ്യമന്ത്രി അന്ന് പറഞ്ഞത്.
എന്നാൽ ഹോംസ്‌റ്റേ കത്തിച്ചവരെ കണ്ടെത്താൻ സംഭവം നടന്ന് മൂന്ന് വർഷം കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. ഹോംസ്‌റ്റേ കത്തിക്കുന്നതിന് മുൻപ് സിസിടിവികൾ പ്രവർത്തനരഹിതമായി. ആർഎസ്എസ് പ്രവർത്തകരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും, അത്തരമൊരു തെളിവുകളും ഉണ്ടായിരുന്നില്ല. അതേസമയം സംഭവം നടന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ സിപിഎം നേതാക്കൾ സംഭവസ്ഥലത്ത് എത്തിയത് സംശയത്തിനിടയാക്കി. സിപിഎം പ്രവർത്തകരുടേയും സന്ദീപാനന്ദഗിരിയുടേയും നേരെ അന്വേഷണം വരുമെന്ന ഘട്ടത്തിൽ അന്വേഷണം അവസാനിച്ചതാണെന്ന ആരോപണവും ശക്തമാണ്.
തന്റെ നേർക്ക് അന്വേഷണം തിരിക്കാൻ പോലീസ് ശ്രമിച്ചുവെന്ന് സന്ദീപാനന്ദഗിരിയും ആരോപിച്ചിരുന്നു. അടുത്തിടെ എകെജി സെന്ററിന് നേരെ പടക്കമേറ് നടന്ന സംഭവത്തിന് പിന്നാലെ കോൺഗ്രസ് നേതാക്കളും ഈ വിഷയം ഉയർത്തിക്കൊണ്ടു വന്നിരുന്നു. പടക്കമെറിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ തന്നെ മുതിർന്ന സിപിഎം നേതാക്കൾ കോൺഗ്രസിനെതിരെ വലിയ ആരോപണങ്ങൾ ഉയർത്തി. എന്നാൽ സിസിടിവി ക്യാമറകളുടെ പോലും കണ്ണിൽ പെടാതെ നടത്തിയ പടക്കമേറായിരുന്നു അത്. കൃത്യമായി സ്ഥലം അറിയുന്ന ആൾക്കേ ഇത് സാധിക്കൂ എന്ന് പോലീസും പറഞ്ഞിരുന്നു.















