തിരുവനന്തപുരം : ആഴിമലയിൽ യുവാവിനെ കാണാതായതിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. നരുവാമൂട് സ്വദേശി കിരണിനെയാണ് കാണാതാത്. പെൺസുഹൃത്തിനെ കാണാനായ ആഴിമലയിൽ എത്തിയ കിരൺ കടലിൽ വീണുവെന്നാണ് സംശയം. പെൺകുട്ടിയുടെ വീട്ടുകാർ കിരണിനെ തട്ടിക്കൊണ്ട് പോയെന്ന് സുഹൃത്തുക്കൾ പറയുന്നു. കിരണിന്റെ ചെരുപ്പ് പ്രദേശത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. കടലിൽ പോലീസിന്റെ തിരച്ചിൽ തുടരുകയാണ്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണാനാണ് കിരണും സുഹൃത്തുക്കളും ആഴിമലയിൽ എത്തിയത്. എന്നാൽ വിവരമറിഞ്ഞെത്തിയ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് പോലീസിൽ ഹാജരാക്കണമെന്ന് പറഞ്ഞ് കിരണിനെ ബൈക്കിൽ കൂട്ടിക്കൊണ്ട് പോയി. ഇതിന് പിന്നാലെയാണ് കിരണിനെ കാണാതായത്.
പെൺകുട്ടിയുടെ വീട്ടുകാർ കിരണിനെ തട്ടിക്കൊണ്ട് പോയിട്ടുണ്ടാകും എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. അവരോടൊപ്പമാണ് കിരണിനെ അവസാനം കണ്ടത് എന്നും ഇവർ പറയുന്നുണ്ട്. എന്നാൽ ബൈക്കിൽ യാത്രചെയ്യവേ കിരൺ വാഹനത്തിൽ നിന്നും ചാടിയിറങ്ങിയ ശേഷം ഓടിപ്പോയെന്ന് കുടുംബം പറയുന്നു.
അതേസമയം ഇന്നലെ ഉച്ചയ്‌ക്ക് ശേഷം ഒരാൾ കടലിന് സമീപത്ത് നിൽക്കുന്നത് കണ്ടതായും വീണോയെന്ന് സംശയമുണ്ടെന്നും പ്രദേശവാസികൾ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കടലിൽ തിരച്ചിൽ ആരംഭിച്ചത്. സുഹൃത്തുക്കളുടെയും പെൺകുട്ടിയുടെ കുടുംബത്തിന്റെയും മൊഴിയിൽ വ്യക്തത വരാത്ത സാഹചര്യത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
Comments