തിരുവനന്തപുരം: ശ്രീലങ്കയിലെ പ്രശ്‌നം ഗൗരവമുളളതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അയൽരാജ്യങ്ങളെ സഹായിക്കുക എന്നത് നരേന്ദ്രമോദിയുടെ നയമാണ്. അത് തുടരുമെന്നും ജയശങ്കർ വ്യക്തമാക്കി. തിരുവനന്തപുരത്ത് വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമൊത്ത് മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ ശ്രീലങ്കയെ സാമ്പത്തികമായി സഹായിക്കുന്നതിലാണ് രാജ്യം കൂടുതൽ ശ്രദ്ധ പുലർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലങ്കൻ ജനതയ്‌ക്ക് ഒപ്പമാണ് ഇന്ത്യ. എല്ലാ സഹായങ്ങളും നൽകും. അവശ്യ സാധനങ്ങൾ എത്തിക്കുന്നുണ്ട്. ഇക്കൊല്ലം മാത്രം 3.8 ബില്യൻ യുഎസ് ഡോളറിന്റെ സഹായമാണ് രാജ്യം ശ്രീലങ്കയ്‌ക്ക് ഉറപ്പ് നൽകിയതെന്ന് ജയശങ്കർ വ്യക്തമാക്കി. ഇന്ധനം വാങ്ങാനും അവശ്യ വസ്തുക്കൾ വാങ്ങാനും ഉൾപ്പെടെ ലൈൻ ഓഫ് ക്രെഡിറ്റ് അനുവദിച്ചിരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.
സാമ്പത്തിക കാര്യങ്ങൾ നിർവ്വഹിക്കുന്നത് വലിയ പ്രശ്‌നമാണെന്നും ശ്രീലങ്കയിലെ അവസ്ഥ പരാമർശിക്കവേ അദ്ദേഹം പറഞ്ഞു. അഭയാർത്ഥി പ്രവാഹത്തിന്റെ സാദ്ധ്യത മുന്നിൽ കണ്ട് നിലവിൽ കേരള, തമിഴ് നാട് അതിർത്തികളിൽ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നുപൂർ ശർമയുടെ പരാമർശത്തിൽ ബിജെപി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അറബ് രാജ്യങ്ങൾക്ക് അത് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ലോക രാജ്യങ്ങൾ ഇന്ത്യയെ ഉറ്റു നോക്കുകയാണ്. കഴിഞ്ഞ 8 വർഷം രാജ്യത്ത് വലിയ മാറ്റം ഉണ്ടായതായും എസ് ജയശങ്കർ ചൂണ്ടിക്കാട്ടി.
ബിജെപിയുടെ വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് എസ് ജയശങ്കർ തിരുവനന്തപുരത്ത് എത്തിയത്. വാർത്താസമ്മേളനത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, പാർട്ടി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
Comments