കൊച്ചി : പാലക്കാട്ടെയും തിരുവനന്തപുരത്തെയും കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജികളിന്മേൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. ഗൂഢാലോചനക്കേസിലെ ചോദ്യം ചെയ്യലിന്റെ പേരിൽ പോലീസ് പീഡിപ്പിക്കുന്നെന്നാരോപിച്ച് സ്വപ്ന കഴിഞ്ഞ ദിവസം ഉപഹർജി സമർപ്പിച്ചിരുന്നു. ഈ ഉപഹർജിയും കോടതി എഫ്.ഐ.ആർ റദ്ദാക്കാനാവശ്യപ്പെട്ടുള്ള ഹർജികൾക്കൊപ്പം പരിഗണിക്കും.
സ്വപ്നയ്ക്കെതിരായ ഗൂഢാലോചനക്കേസുകൾ റദ്ദാക്കണമെന്ന ആവശ്യത്തിൽ വിശദമായ വാദം കേൾക്കണമെന്നാണ് കോടതിയുടെ നിലപാട്.അതേസമയം ഇ.ഡിക്കേസിൽ സ്വപ്ന നൽകിയ രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ട് സരിത എസ്.നായർ സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചും പരിഗണിക്കുന്നുണ്ട്.
അതേസമയം ലൈഫ്മിഷൻ കരാർ ക്രമക്കേടിൽ സ്വപ്ന സുരേഷ് ഇന്ന് സി ബി ഐയ്ക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. സംസ്ഥാന സർക്കാരിന്റെ വടക്കാഞ്ചേരി ലൈഫ്മിഷൻ ഭവന നിർമ്മാണത്തിൽ നാലരക്കോടിയോളം രൂപയുടെ കമ്മീഷൻ ഇടപാടുകൾ നടന്നതായായിരുന്നു കണ്ടെത്തൽ. ഈ അഴിമതികളെ കുറിച്ചാണ് സി ബി ഐ അന്വേഷിക്കുന്നത്.
2019 ജൂലൈയിലാണ് വടക്കാഞ്ചേരിയിൽ ലൈഫ്മിഷൻ ഫ്ലാറ്റ് നിർമ്മാണത്തിനായി കരാർ ഒപ്പുവച്ചത്. സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരാനെതിരെ സി ബി ഐ അന്വേഷണമാവശ്യപ്പെട്ട് സ്വപ്ന സുരേഷ് പ്രധാനമന്ത്രിക്ക് കത്തയച്ചിരുരുന്നു.ഇതിനിടെയാണ് സംസ്ഥാന സർക്കാരിന് പങ്കാളിത്തമുള്ള ലൈഫ്മിഷൻ ക്രമക്കേടിൽ അന്വേഷണം ഊർജ്ജിതമാക്കി സി ബി ഐ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുന്നത്.
Comments