കൊളംബോ ; ശ്രീലങ്കൻ പ്രസിഡന്റ് രാജ്യം വിട്ടെന്ന പ്രസ്താവന തിരുത്തി സ്പീക്കർ മഹിന്ദ യപ്പ അഭയവർദ്ധന. പ്രസിഡന്റ് ഗോതബായ രജപക്‌സെ നാട് വിട്ടിട്ടില്ലെന്നും തന്റെ സംഭാഷണം മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചെന്നുമാണ് സ്പീക്കർ പറയുന്നത്. രാഷ്‌ട്രപതി സ്പീക്കറുമായി ഔപചാരിക ആശയവിനിമയം നടത്തുന്നുണ്ടെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രതിഷേധം നടക്കുമ്പോൾ രാഷ്‌ട്രപതി രാജ്യത്ത് ഇല്ലെന്ന ധാരണയായിരുന്നു സ്പീക്കർക്കുണ്ടായിരുന്നത്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ഗോതബായ രജപക്‌സെയുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിടാതിരിക്കുകയായിരുന്നു. സ്പീക്കറുടെ പ്രസ്താവന തെറ്റായ രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടത് എന്നും സ്പീക്കറുടെ ഓഫീസ് വിശദീകരിക്കുന്നു. എല്ലാം മാദ്ധ്യമങ്ങളുടെ തലയിൽ ഇട്ട് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണോ ഭരണകൂടം നടത്തുന്നത് എന്ന ചോദ്യങ്ങളും ഇതിനോടകം ഉയരുന്നുണ്ട്.
ദ്വീപ് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി വർദ്ധിച്ചതോടെ പ്രസിഡന്റ് ഗോതബായ രജപക്‌സെയും പ്രധാനമന്ത്രി റെനിൽ വിക്രമസിഗെയും രാജ്യം വിട്ടു എന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഇതോടെ ഇരുവരുടെയും ഔദ്യോഗിക വസതിയും സ്വകാര്യ വസതിയും ജനങ്ങൾ കൈയ്യേറി. ആദ്യഘട്ടത്തിൽ വസതിക്ക് മുന്നിൽ നിന്നാണ് പ്രതിഷേധം നടത്തിയത് എങ്കിൽ പിന്നീടത് വീടിനകത്ത് വരെയെത്തി. നേതാക്കളുടെ വീടിനുള്ളിലെ ബെഡിൽ കിടന്ന് ഡബ്ല്യുഡബ്ല്യുഇ അനുകരിച്ചും പിയാനോ വായിച്ചും ആളുകൾ ആസ്വദിച്ചു.പ്രസിഡന്റിന്റെ വീട്ടിലെ സ്വിമ്മിംഗ് പൂളിൽ കുളിച്ചും പറമ്പിൽ പാചകം ചെയ്തുമാണ് പ്രതിഷേധക്കാർ ആഘോഷിച്ചത്. രജപക്‌സെയുടെ വീട്ടിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെടുത്ത ജനങ്ങൾ അത് പോലീസിനെ ഏൽപ്പിക്കുകയുമുണ്ടായി. ഇതോടെ റെനിൽ വിക്രമസിംഗെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. ഇതിന് പിന്നാലെയാണ് ഗോതബായ രജപക്‌സെ രാജി വെയ്‌ക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
Comments