ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച കൂറ്റൻ ദേശീയ ചിഹ്നം അനാവരണം ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജ നടത്തിയത് ശരിയായില്ലെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി നടത്തിയത് മതപരമായ ചടങ്ങാണ് എന്നാണ് യെച്ചൂരി ആരോപിക്കുന്നത്. ഇത് ഭരണഘടനാവിരുദ്ധമാണ് എന്നും യെച്ചൂരി പറയുന്നു. സംഭവത്തെ സിപിഎം ശക്തമായി അപലപിക്കുന്നു എന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.
എന്നാൽ സിപിഎമ്മിന്റെ ആരോപണം പരിഹാസ്യമാണ് എന്ന് രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ചടങ്ങുകൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നതും നാട മുറിക്കുന്നതും ഭരണഘടനാ ലംഘനമാണോ എന്ന് സാമൂഹിക മാദ്ധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയരുന്നു. ദേശീയ പതാക ഔദ്യോഗിക ചടങ്ങുകളിൽ ഉയർത്തുമ്പോൾ പുഷ്പവൃഷ്ടി നടത്താറുണ്ട്. അതിന് സമാനമായാണ് ഇന്ന് സിംഹമുദ്രയിൽ പുഷ്പവൃഷ്ടി നടന്നതെന്നും വലതുപക്ഷ ചിന്തകന്മാർ ചൂണ്ടിക്കാട്ടുന്നു.
പാർലമെന്റ് മന്ദിരത്തിന്റെ മദ്ധ്യഭാഗത്ത് മുകളിലായിട്ടാണ് ദേശീയ ചിഹ്നം സ്ഥാപിച്ചിരിക്കുന്നത്. 9500 കിലോ ഭാരവും 6.5 മീറ്റർ ഉയരുവുമുള്ള ചിഹ്നം പൂർണ്ണമായും വെങ്കലം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അനാച്ഛാദന ചടങ്ങിൽ ലോക്സഭ സ്പീക്കർ ഓം ബിർള, നഗരകാര്യമന്ത്രി ഹർദീപ് പുരി എന്നിവരും പങ്കെടുത്തിരുന്നു.
പുതിയ പാർലിമെന്റ് കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങ് 2020 ഡിസംബർ 10നാണ് നടന്നത്. 2021 ഡിസംബറിൽ പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ഭൗതിക പുരോഗതി 35% ആയെന്നും 2022 ഒക്ടോബറോടെ പൂർത്തിയാക്കാൻ കഴിയുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.
Comments