കൊച്ചി : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന് ജോലി നൽകിയെന്ന ഒറ്റക്കാരണത്താൽ എച്ച്ആർഡിഎസിനെ തകർക്കാനുളള ശ്രമങ്ങളാണ് നടക്കുന്നത് എന്ന് സെക്രട്ടറി അജി കൃഷ്ണൻ. അതിന്റെ ഭാഗമായാണ് തന്റെ അറസ്റ്റും ഉണ്ടായത്. കള്ളക്കേസിൽ കുടുക്കിയാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഒത്താശയോടെ നടക്കുന്ന ഭരണകൂട ഭീകരതയാണ് ഇതെന്നും അജി കൃഷ്ണൻ പറഞ്ഞു.
ആദിവാസി ഭൂമി കൈയ്യേറിയെന്ന ആരോപണത്തിന്മേലാണ് അജി കൃഷ്ണനെതിരെ കേസെടുത്തത്. ഒരു വർഷം മുൻപ് ഷോളയൂർ സ്വദേശിയാണ് പരാതി നൽകിയത്. ആദിവാസികൾക്ക് അവകാശപ്പെട്ട ഭൂമി വ്യാജരേഖകൾ ചമച്ച് കൈവശപ്പെടുത്തിയെന്നായിരുന്നു ആരോപണം. എന്നാൽ പരാതിക്കാരൻ എത്തിയത് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിന്റെ വാഹനത്തിലായിരുന്നു എന്ന് അജി കൃഷ്ണൻ പറഞ്ഞു.
സ്വപ്ന സുരേഷിന് ജോലി നൽകിയതിന് പിന്നാലെ പട്ടികജാതി പട്ടികവർഗ കമ്മീഷന്റെ മുന്നിലും എച്ച്ആർഡിഎസിനെതിരെ പരാതി ലഭിച്ചിരുന്നു. ഇതെല്ലാം മുഖ്യമന്ത്രിയുടെ ഒത്താശയോടെയാണ് നടക്കുന്നത് എന്നും അജി കൃഷ്ണൻ ആരോപിച്ചു. കേസിൽ അജി കൃഷ്ണനെ അഡീഷണൽ ഡിസ്ട്രിക് സെഷൻസ് ജഡ്ജ് സ്മിത ജോർജ് റിമാൻഡ് ചെയ്തു.
Comments