തിരുവനന്തപുരം : 2019 ൽ ഉണ്ടായ പ്രളയത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് നാല് വർഷത്തിന് ശേഷം അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പ്രളയബാധിതർക്കുള്ള ധനഹായം ഇതുവരെ ലഭിച്ചിട്ടില്ല എന്ന ലാൻഡ് റവന്യൂ കമ്മീഷണറുടെ റിപ്പോർട്ടിനെ തുടർന്നാണ് ഉത്തരവ്. പ്രളയത്തിന് പിന്നാലെ ദുരന്ത നിവാരണത്തിനായി അനുവദിച്ച മൂന്ന് കോടി രൂപ വർഷങ്ങൾ കഴിഞ്ഞിട്ടും സർക്കാർ ഉപയോഗിക്കാതെ വെച്ചിരിക്കുകയായിരുന്നു.
നാലുവർഷത്തിന് ശേഷമാണ് ഇപ്പോൾ പ്രളയത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചത്. 3054 ഗുണഭോക്താക്കൾക്ക് 10,000 രൂപയാണ് നൽകുക. പ്രളയത്തിൽ സംഭവിച്ച നാശനഷ്ടങ്ങളെ കുറിച്ച് റവന്യു ഡയറക്ടർ വിശദമായ റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിൽ പ്രളയത്തിൽ അടിയന്തര ധനസഹായം ലഭിക്കാത്തവർ ഉണ്ടെന്നും കണ്ടെത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതിനായി അനുവദിച്ച ഒരു കോടിയിലധികം രൂപ ചിലവഴിച്ചിരുന്നില്ലെന്നും കണ്ടെത്തി. തുടർന്ന് സർക്കാർ ചിലവഴിക്കാത്ത തുക അർഹതപ്പെട്ടവർക്ക് നൽകണമെന്ന് റവന്യൂ ഡയറക്ടർ നിലപാടെടുക്കുകയായിരുന്നു.
പ്രളയത്തിൽ വീടും ഭൂമിയും നഷ്ടമായവരെ സർക്കാർ സഹായിക്കുമെന്ന് വലിയ വാഗ്ദാനങ്ങളാണ് പിണറായി സർക്കാർ നൽകിയത്. സർക്കാർ ഒപ്പമുണ്ട് എന്ന പരസ്യവാചകം ഇടത് കേന്ദ്രങ്ങൾ കൊട്ടിഘോഷിക്കുകയും ചെയ്തിരുന്നു. എന്നാൽ അടിയന്തര ധനസഹായം നൽകുന്നതിൽ പോലും വലിയ വീഴ്ചയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ഇതിലൂടെ വ്യക്തമാണ്.
Comments