തിരുവനന്തപുരം: പാർലമെന്റ് മന്ദിരത്തിലെ ദേശീയ ചിഹ്നം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തതിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ. ദേശീയ ചിഹ്നം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആരോപിച്ചു . ഇതിന് പുറമേ ചടങ്ങിൽ പ്രധാനമന്ത്രി പൂജ നടത്തിയതിനും പോളിറ്റ് ബ്യൂറോ വിമർശനം ഉന്നയിക്കുന്നുണ്ട്.
ജനാധിപത്യത്തിന്റെ മൂന്ന് വിഭാഗങ്ങളായ എക്സിക്യൂട്ടീവിനെയും ലെജിസ്ലേച്ചറിനെയും ജുഡീഷ്യറിയെയും ഭരണഘടന സംശയരഹിതമായി വേർതിരിച്ചിട്ടുണ്ടെന്ന് പത്രക്കുറിപ്പിൽ പറയുന്നു. രാഷ്‌ട്രപതിയാണ് പാർലമെന്റ് വിളിച്ചുചേർക്കുന്നത്. എക്സിക്യൂട്ടീവിന്റെ തലവനാണ് പ്രധാനമന്ത്രി. നിയമങ്ങൾ നിർമ്മിക്കുക, എക്സിക്യൂട്ടീവിനെ പരിശോധനാവിധേയമാക്കുക തുടങ്ങി ലെജിസ്ലേച്ചറിന് പ്രവർത്തിക്കാൻ അതിന്റേതായ സ്വതന്ത്ര രീതിയുണ്ട്. ഈ മൂന്ന് വിഭാഗങ്ങൾക്ക് ഭരണഘടന വേർതിരിച്ചു നൽകിയ അധികാരങ്ങളെ ഇകഴ്‌ത്തുകയാണ് എക്സിക്യൂട്ടീവിന്റെ തലവനായ പ്രധാനമന്ത്രി ചെയ്തതെന്ന് പോളിറ്റ് ബ്യൂറോ വ്യക്തമാക്കുന്നു.
ഇതിന് പുറമേ ചടങ്ങിൽ പ്രധാനമന്ത്രി പൂജ നടത്തുകയും ചെയ്തു. എല്ലാ ഇന്ത്യാക്കാർക്കും അവരുടെ വിശ്വാസം ആചരിക്കാനും പിന്തുടരാനും ഭരണഘടന അവകാശവും സംരക്ഷണവും നൽകിയിട്ടുണ്ട്. ഇത് ഒഴിവാക്കാനാവാത്ത അവകാശമാണ്. അതേ സമയം ഭരണകൂടം ഏതെങ്കിലും വിശ്വാസത്തെയോ മതത്തെയോ പിന്തുടരുകയോ ആചരിക്കുകയോ ചെയ്യുന്നില്ലെന്ന് ഭരണഘടന അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയെ സംരക്ഷിക്കുമെന്നും ഉയർത്തിപിടിക്കുമെന്നും അധികാരമേൽക്കുമ്പോൾ എടുത്ത സത്യപ്രതിജ്ഞ കർക്കശമായി പാലിക്കാൻ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും തയ്യാറാകണമെന്നും പോളിറ്റ് ബ്യൂറോയുടെ പത്രക്കുറിപ്പിൽ പറയുന്നു.
Comments