ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ വർഗീയ പരാമർശം നടത്തിയ തൃണമൂൽ എംപിക്ക് മറുപടിയുമായി കേന്ദ്രനിയമമന്ത്രി കിരൺ റിജിജു. തീവ്ര ഹിന്ദുത്വ നിലപാടുള്ളയാളെ ന്യൂനപക്ഷ വകുപ്പ് ഏൽപ്പിച്ചെന്നായിരുന്നു തൃണമൂൽ കോൺഗ്രസ് എംപിയായ ജവഹർ സിർകറിന്റെ വിമർശനം. എന്നാൽ കപട മതേതരത്വത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും ചങ്ങല കെട്ടിൽ നിന്ന് ഒരുവന് മോചനം ലഭിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നായിരുന്നു കിരൺ റിജിജുവിന്റെ മറുപടി.
സ്മൃതി ഇറാനിക്ക് പുതിയ ചുമതല നൽകിയതിൽ ജവഹർ സിർകർ ട്വിറ്ററിലൂടെയാണ് തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചത്. ”നഖ്വി രാജിവച്ചതിന് ശേഷം ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ചുമതല സ്മൃതി ഇറാനിക്ക് നൽകി. പാഴ്സിയെ വിവാഹം കഴിച്ച തീവ്ര ഹിന്ദുത്വവാദിക്ക് മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും ചുമതല നൽകിയിരിക്കുകയാണ്. ഇതാണോ ബിജെപിയുടെ മതേതരത്വം?” ഇതായിരുന്നു തൃണമൂൽ നേതാവിന്റെ വിമർശനം.
എന്നാൽ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് കേന്ദ്രനിയമമന്ത്രി കിരൺ റിജിജു ഇതിന് ഉടൻ മറുപടി നൽകി. ”മുസ്ലീങ്ങളും ക്രിസ്ത്യാനികളുമോ? കപട മതേതരത്വത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും ചങ്ങലകളിൽ നിന്ന് മനസിനെ മോചിപ്പിക്കാൻ നിങ്ങൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.” 1992ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ആക്ട് പ്രകാരം മുസ്ലീങ്ങൾ, സിഖുകാർ, ക്രിസ്ത്യാനികൾ, ബുദ്ധമതക്കാർ, ജൈനർ, പാഴ്സികൾ എന്നീ വിഭാഗത്തെയെല്ലാം സെക്ഷൻ 2 (സി) പ്രകാരം ന്യൂനപക്ഷ സമുദായങ്ങളായി വിജ്ഞാപനം ചെയ്തിട്ടുണ്ടെന്ന് ഓർക്കണമെന്നും കിരൺ റിജിജു പറഞ്ഞു.
Muslims & Christians ? I hope one can free mind from the shackles of pseudo secularism & appeasement politics. Muslims, Sikhs, Christians, Buddhists, Jain & Parsis have been notified as minority communities under Section 2 (c) of National Commission for Minorities Act, 1992. pic.twitter.com/OyeZJtbjsM
— Kiren Rijiju (@KirenRijiju) July 12, 2022
കേന്ദ്ര വനിതാ ശിശുവികസന മന്ത്രി സ്മൃതി ഇറാനി കഴിഞ്ഞ വ്യാഴാഴ്ചയാണ് ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന്റെ അധിക ചുമതല കൂടി ഏറ്റെടുത്തത്. രാജ്യസഭാ കാലാവധി അവസാനിച്ചതിനെ തുടർന്ന് ജൂലൈ 7ന് മുഖ്താർ അബ്ബാസ് നഖ്വി രാജി സമർപ്പിച്ചതിനെ തുടർന്നായിരുന്നു ഇത്. സമാനരീതിയിൽ സ്റ്റീൽ മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന രാം ചന്ദ്ര പ്രസാദ് സിംഗും കാലാവധി കഴിഞ്ഞതോടെ രാജി വെച്ചിരുന്നു. തുടർന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കാണ് സ്റ്റീൽ മന്ത്രാലയത്തിന്റെ അധിക ചുമതല കൈമാറിയത്.
Comments