തിരുവനന്തപുരം: എകെജി സെന്ററിന് നേരെ നടന്ന പടക്കമേറിനെ ബോംബാക്രമണമാക്കി നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്നാരോപിച്ച് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനും മുൻ മന്ത്രി പി കെ ശ്രീമതിക്കും എതിരെ പോലീസിൽ പരാതി. ഇരുവർക്കുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പായിച്ചറ നവാസാണ് കന്റോണ്മെന്റ് പോലീസിനെ സമീപിച്ചത്.
എകെജി സെന്ററിന് നേരേ എറിഞ്ഞത് ബോംബാണെന്ന ഇ പി ജയരാജന്റെ പ്രസ്താവനക്ക് പിന്നാലെ സിപിഎം- ഡി വൈ എഫ് ഐ പ്രവർത്തകർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ അഴിച്ചു വിട്ടിരുന്നു. വലിയ ശബ്ദം കേട്ടെന്നും താൻ ഞെട്ടിപ്പോയെന്നുമായിരുന്നു പി കെ ശ്രീമതിയുടെ പ്രതികരണം. എന്നാൽ ഫോറൻസിക് പരിശോധനയിൽ, പൊട്ടിയത് ബോംബല്ലെന്നും ഏറുപടക്കമാണെന്നും വ്യക്തമാകുകയായിരുന്നു.
അതേസമയം പടക്കമെറിഞ്ഞവരെ പിടികൂടാൻ ഇനിയും പോലീസിന് സാധിച്ചിട്ടില്ല. പ്രതികളെ പിടികൂടാൻ ഡിയോ സ്കൂട്ടർ ഉടമകളെ കേന്ദ്രീകരിച്ച് പോലീസ് നടത്തുന്ന അന്വേഷണങ്ങളും പരിഹാസ്യമാവുകയാണ്. ഇരുട്ടത്ത് നടന്ന ആക്രമണം ആയതിനാൽ പ്രതികളെ പിടികൂടാൻ സമയമെടുക്കും എന്നായിരുന്നു സിപിഎം നേതാക്കളുടെ പുതിയ ന്യായീകരണം. സുകുമാര കുറുപ്പിനെ ഇനിയും പിടികൂടാൻ സാധിച്ചിട്ടില്ലെന്നും, കക്കാൻ പഠിച്ചവന് നിക്കാനും അറിയാമെന്നുമായിരുന്നു ജയരാജന്റെ പുതിയ പ്രതികരണം.
Comments