ന്യൂഡൽഹി : വ്യത്യസ്ത വീക്ഷണ കോണുകളിൽ നിന്ന് ദൃശ്യമാകുന്നത് കൊണ്ടാണ് അശോക സ്തംഭത്തിലെ സിംഹങ്ങളുടെ ഭാവത്തിൽ വ്യത്യാസം തോന്നുന്നത് എന്ന് ശിൽപി സുനിൽ ദിയോർ. പുതിയ പാർലമെൻറ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച അശോക സ്തംഭത്തിലെ സിംഹങ്ങൾക്ക് രൗദ്ര ഭാവമാണെന്ന ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് അശോക സ്തംഭത്തിന്റെ ശിൽപികളിൽ ഒരാൾ നേരിട്ടെത്തി വിശദീകരണം നൽകിയത്. സാരനാഥിൽ സ്ഥാപിച്ചിട്ടുള്ള സ്തംഭത്തെ താഴെ നിന്ന് നോക്കിയാൽ ഇതേ രൗദ്രഭാവം കാണാനാകും എന്നും ശിൽപി പറഞ്ഞു.
സാരനാഥിൽ സ്ഥാപിച്ച അശോക സ്തംഭത്തിന്റെ തനി പകർപ്പാണിത്. പുതിയ പാർലമെന്റിൽ സ്ഥാപിക്കാനുള്ള സ്തംഭത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതിന് മുൻപ് തന്നെ സൂക്ഷ്മമായ പരീക്ഷണം നടത്തിയിരുന്നു. കൃത്യമായ അനുപാതകങ്ങൾ നിലനിർത്തിക്കൊണ്ടാണ് പുതിയ സ്തംഭം നിർമ്മിച്ചത്. സാരനാഥിലുളള സ്തംഭത്തിന് 3-3.5 അടി മാത്രമേ നീളമുള്ളൂ എന്നും പുതിയ സ്തംഭത്തിന്റെ നീളം 21.3 അടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഫോട്ടോ പകർത്തിയ ക്യാമറയുടെ ആംഗിളിൽ വന്ന വ്യത്യാസമാണ് സ്തംഭത്തിലെ സിംഹത്തിന്റെ മുഖഭാവം വ്യത്യസ്തമായി കാണാൻ കാരണം. ചിത്രം താഴെ നിന്ന് പകർത്തിയതിനാൽ, മുഖത്തെ വികാരങ്ങൾ വന്യമായി തോന്നുകയും വായ വലുതായി കാണപ്പെടുകയും ചെയ്തുവെന്നും ദിയോർ പറഞ്ഞു.
പുതിയ പാർലമെന്റ് മന്ദിരത്തിൽഅശോക സ്തംഭം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തിയത്. ദേശീയ ചിഹ്നത്തെ ബിജെപി അപമാനിച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. പാർലമെൻറിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വികല സൃഷ്ടി നരേന്ദ്ര മോദിയുടെ ഭരണത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് സിപിഎം വിമർശിച്ചു.
സാരനാഥിലെ സ്തംഭത്തിന്റെ കൃത്യമായ തനിപ്പകർപ്പാണ് പുതിയ പാർലമെന്റ് മന്ദരത്തിലുള്ളത് എന്നും പ്രതിപക്ഷം ബോധപൂർവം രാഷ്‌ട്രീയ വിവാദങ്ങൾ ഇളക്കിവിടാൻ ശ്രമിക്കുകയാണെന്നും ബിജെപി പ്രതികരിച്ചു.
Comments