തിരുവനന്തപുരം: മന്ത്രി പി രാജീവുമായി ഗൂഢാലോചന നടത്തിയാണ് താൻ പത്രസമ്മേളനം നടത്തിയതെന്നുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം തള്ളി ഹിന്ദു ഐക്യ വേദി സംസ്ഥാന വക്താവ് ആർ വി ബാബു. വി ഡി സതീശൻ ഇത്രക്ക് തരം താഴരുത്. താൻ മന്ത്രി പി രാജീവിന്റെ ഓഫീസിലെ നിത്യ സന്ദർശകനാണെന്നും രാജീവുമായി ഗൂഢാലോചന നടത്തിയാണ് പത്രസമ്മേളനം നടത്തിയതെന്നുമുള്ള വില കുറഞ്ഞ ആരോപണം പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത് അങ്ങേയറ്റം പരിഹാസ്യമാണെന്ന് ആർ വി ബാബു പറഞ്ഞു.
സ്വന്തം പാർട്ടിക്കാർ പോലും സതീശന്റെ ആരോപണം കേട്ട് ചിരിക്കും. ഇക്കാര്യത്തിൽ സതീശനോട് തനിക്ക് അനുകമ്പയാണുള്ളത്. പിടിക്കപ്പെട്ടവന്റെ അസ്വസ്ഥതയും വെപ്രാളവുമാണ് സതീശന്റെ മുഖത്ത് പ്രതിഫലിക്കുന്നതെന്നും ആർ വി ബാബു പരിഹസിച്ചു.
ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്ന താൻ പി.രാജീവിന് വേണ്ടി പ്രവർത്തിച്ചു എന്ന ഈ ആരോപണം സതീശന് നേരത്തേ ഉന്നയിക്കാമായിരുന്നു. സിപിഎം- ആർ എസ് എസ് ബന്ധത്തിന്റെ തെളിവായി അത് പറയാമായിരുന്നു. അത്തും പിത്തും പറയുന്ന അവസ്ഥയിലേക്ക് പ്രതിപക്ഷ നേതാവ് അധപതിക്കരുത്. ആർ വി ബാബു പറഞ്ഞു.
താൻ വിശ്വാസ്യതയില്ലാത്തയാളാണെന്ന് സതീശൻ പറയുമ്പോൾ ആരുടെ വിശ്വാസ്യതയാണ് ഇവിടെ തകർന്നതെന്ന് ജനങ്ങൾ വിലയിരുത്തട്ടെ. ഒരൊറ്റത്തവണ പോലും പി.രാജീവിന്റെ വീട്ടിലോ ഓഫീസിലോ താൻ പോയിട്ടില്ലെങ്കിലും തന്റെ മണ്ഡലത്തിലെ എം എൽ എ കൂടിയായ സതീശന്റെ പറവൂരിലെ ഓഫീസിൽ പല തവണ പോയി കണ്ടിട്ടുണ്ട് എന്ന കാര്യം കൂടി ഓർമ്മിപ്പിച്ചു കൊണ്ടാണ് ആർ വി ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
Comments