പാലക്കാട്: കേരളത്തിൽ നിന്ന് രാജഭരണം പോയിട്ടില്ലെന്ന് എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ. സംസ്ഥാന സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച സ്വപ്ന സുരേഷിന് ജോലി കൊടുത്തതിനാലാണ് എച്ച്ആർഡിഎസിന് ബുദ്ധിമുട്ടുകൾ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിന് ശേഷം ജാമ്യം കിട്ടയതോടെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ.
എച്ച്ആർഡിഎസിൽ എല്ലാ വിഭാഗം ആളുകളും ജോലി ചെയ്യുന്നുണ്ടെങ്കിലും ആർഎസ്എസ് അനുകൂല സംഘടനയാണെന്ന് മുദ്രകുത്തി. തനിക്കെതിരെ കള്ളക്കേസ് ചുമത്തി. കേസിൽ പരാമർശിക്കുന്നത് പ്രകാരം പത്ത് വനവാസി കുടിലുകൾ എച്ച്ആർഡിഎസ് കത്തിച്ചുവെങ്കിൽ കേരളം കത്തുന്ന വാർത്തയാകുമായിരുന്നു. പരാതി ലഭിച്ച് ഒന്നര വർഷത്തിന് ശേഷം കേസ് രജിസ്റ്റർ ചെയ്തുള്ള നടപടി സർക്കാരിന്റെ പ്രതികാര ബുദ്ധിയുടെ ഭാഗം മാത്രമാണെന്നും പരാതിക്കാരനെ തനിക്ക് അറിയുക പോലുമില്ലെന്നും അജി കൃഷ്ണൻ പ്രതികരിച്ചു.
വനവാസികളെ കയ്യേറ്റം ചെയ്യുകയും അവരുടെ ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന കേസിൽ അജി കൃഷ്ണനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇന്ന് വൈകിട്ടാണ് മണ്ണാർക്കാട് എസ്സി-എസ്ടി കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവെയ്‌ക്കണമെന്നും രണ്ട് ആൾ ജാമ്യം നിൽക്കണമെന്നും ഉപാധിയുണ്ട്. പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം, രണ്ടു മാസത്തേക്ക് അട്ടപ്പാടിയിൽ പ്രവേശിക്കരുതെന്നും ഉപാധിയിൽ പറയുന്നു. എല്ലാ ശനിയാഴ്ചയും ഷോളയാർ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നും കോടതി അറിയിച്ചു.
Comments