മാലദ്വീപ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ശ്രീലങ്കയിൽ പ്രക്ഷോഭങ്ങൾ ആളിക്കത്തുകയാണ്.പ്രസിഡന്റ് ഗോതബായ രജപക്‌സെ സിംഗപ്പൂരിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ മാലിദ്വീപ് വെലാന അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയതായി റിപ്പോർട്ട്. വിഐപി ടെർമിനലിൽ നിന്നും മാദ്ധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്താക്കി.
കഴിഞ്ഞ ദിവസം ദുബായിലേക്ക് കടക്കാൻ ശ്രമിച്ച ഗോതാബയയെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചിരുന്നു.ബന്ദാരനായികെ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിഐപി ക്യൂ ഉപയോഗിച്ച് രജപക്സെയുടെയും കുടുംബാംഗങ്ങളുടേയും പാസ്പോർട്ട് സ്റ്റാമ്പ് ചെയ്യാൻ ശ്രമിക്കുന്നതിന് ഇടയിൽ ഇമിഗ്രേഷൻ ജീവനക്കാർ തടയുകയായിരുന്നു. യുഎഇയിലേക്കുള്ള നാല് വിമാനങ്ങളിൽ കയറിക്കൂടാനുള്ള രാജപക്സെയുടെ ശ്രമങ്ങൾ വിമാനത്താവള ജീവനക്കാർ തടഞ്ഞുവെന്ന് ശ്രീലങ്കൻ അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.അക്രമം ആളിക്കത്തുന്ന സാഹചര്യത്തിൽ പ്രസിഡന്റ് പലായനം ചെയ്ത സാഹചര്യത്തിലും ബുധനാഴ്ച മുതൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
നിലവിലെ സാഹചര്യത്തിലും പ്രതിഷേധങ്ങൾ ആളിക്കത്തുകയാണ്. സംഘർഷത്തിനിടയിൽ 26 കാരൻ മരിച്ചു. സുരക്ഷ സേനയുടെ കണ്ണീർ വാതക പ്രയോഗത്തിൽ ശ്വാസ തടസ്സം ഉണ്ടായാണ് മരിച്ചത്. പ്രസിഡന്റ് ഗോതബായ രജപക്‌സെയും പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയും രാജി വെയ്‌ക്കണം എന്നതാണ് പ്രക്ഷോഭകരുടെ ആവശ്യം. പ്രസിഡന്റ് ഉടനെ രാജി വെയ്‌ക്കുമെന്നാണ് പ്രാഥമിക വിവരം. പ്രധാനമന്ത്രി രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കിലും സ്ഥാനം ഒഴിയുന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. ഇരുവരും രാജി വെയ്‌ക്കാതെ പ്രസിഡന്റിന്റെ വസതിയിൽ നിന്ന് ഒഴിയില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകർ.
Comments