തിരുവനന്തപുരം : ബിരുദ പ്രവേശന നടപടികൾ നീട്ടണമെന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി യുജിസി. സിബിഎസ്ഇ 12-ാം ക്ലാസ് ഫലം വൈകുന്ന സാഹചര്യത്തിലാണ് നടപടി. വിഷയം ചൂണ്ടിക്കാട്ടി യുജിസി സെക്രട്ടറി രജനീഷ് ജെയിൻ വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്കും കോളജ് പ്രിൻസിപ്പൽമാർക്കും കത്ത് അയച്ചു.
ബിരുദ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി പരീക്ഷാഫലം വന്നതിനു ശേഷമുള്ളതായിരിക്കണമെന്ന് കത്തിൽ അദ്ദേഹം അധികൃതർക്ക് നിർദേശം നൽകി.ഫലം വരുന്നതുവരെ പ്രവേശന നടപടികൾ തുടങ്ങരുതെന്നും ഇക്കാര്യത്തിൽ സ്ഥാപനങ്ങൾക്കു നിർദേശം നൽകണമെന്നും അഭ്യർഥിച്ചു സിബിഎസ്ഇയും യുജിസിക്കു കത്തയച്ചിരുന്നു.
അതേസമയം പരീക്ഷാ ഫലമെത്താൻ ഇനിയും വൈകുമെന്നാണു പുറത്ത് വരുന്ന വിവരം. അന്തിമ ഫലം പ്രസിദ്ധീകരിക്കാൻ ഒരു മാസത്തോളം വേണ്ടിവരുമെന്നാണ് യുജിസിയുടെ കത്തിൽ പറയുന്നത്. രണ്ടാം ടേം പരീക്ഷയുടെ മൂല്യനിർണയ നടപടികൾ പുരോഗമിക്കുകയാണെന്നും രണ്ടു ടേം പരീക്ഷകളുടെയും വെയ്‌റ്റേജ് കണക്കാക്കി പ്രസിദ്ധീകരിക്കാനാണ് ഒരു മാസം വേണ്ടിവരികയെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യമോ ഫലം പ്രസിദ്ധീകരിക്കാനാണ് സാധ്യത.കഴിഞ്ഞ വർഷം ജൂലൈ 30നാണു സിബിഎസ്ഇ 12ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചത്. ഓഗസ്റ്റ് മൂന്നിനു 10ാം ക്ലാസ് ഫലവുമെത്തി. അതേസമയം കേരളത്തിലുൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും 12-ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. വിവിധ സംസ്ഥാന സർവകലാശാലകളും സ്വയംഭരണ സ്ഥാപനങ്ങളും പ്രവേശന നടപടികൾ ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്.
Comments