ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇവരുടെ സഹോദര സ്ഥാപനമായ ‘ഓപ്പോ’യും 4389 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തൽ. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസാണ് നികുതി തട്ടിപ്പ് കണ്ടെത്തിയത്. സംഭവത്തിൽ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
സ്മാർട്‌ഫോൺ നിർമ്മിക്കുന്നതിന് വേണ്ടി ഇറക്കുമതി ചെയ്ത സാധനങ്ങളുടെ പേരിൽ കൃത്രിമം കാണിച്ച് കസ്റ്റംസ് നികുതി ഇളവ് സ്വന്തമാക്കിയതായാണ് കണ്ടെത്തൽ. ഇവരുടെ ഓഫീസിലും ഉദ്യോഗസ്ഥരുടെ വീട്ടിലും അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. നികുതി ഇളവിന്റെ പേരിൽ മാത്രം 2981 കോടിയും രേഖകളിൽ കൃത്രിമം വരുത്തി 1408 കോടിയും വെട്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നികുതി അടയ്‌ക്കാതെ വരുമാനം ചൈനയിലേക്ക് കടത്തുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച വിവോയുടെ അനുബന്ധ സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. തട്ടിപ്പ് നടത്തിയെന്ന് തെളിഞ്ഞതോടെ 465 കോടി രൂപ നിക്ഷേപമുള്ള 119 അക്കൗണ്ടുകൾ മരവിപ്പിച്ചു. വരുമാനത്തിന്റെ 50 ശതമാനത്തോളം (62,476കോടി രൂപ) ഇന്ത്യയിൽ നികുതി അടയ്‌ക്കാതെ ചൈനയിലേക്ക് കടത്തിയെന്നാണ് കണ്ടെത്തൽ.
Comments