ന്യൂഡൽഹി: രാജ്യത്തെ സമൂലമായി നശിപ്പിച്ച്, ഇസ്ലാമിക രാഷ്‌ട്രം സ്ഥാപിക്കാൻ ലക്ഷ്യമിട്ട് പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐ തീവ്രവാദികൾ തയ്യാറാക്കിയ ഗൂഢപദ്ധതി പുറത്ത്. ഇന്ത്യ 2047 എന്ന പേരിൽ തയ്യാറാക്കിയിരിക്കുന്ന സർക്കുലറിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് അടങ്ങിയിട്ടുള്ളത്.
2047ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുക എന്നതാണ് സംഘടനകളുടെ ലക്ഷ്യം. ഇതിനായി രാജ്യത്തിന്റെ സമസ്ത മേഖലകളെയും എങ്ങനെ സമീപിക്കാമെന്നും അനുകൂലമായി വിനിയോഗിക്കാമെന്നും സർക്കുലറിൽ പറയുന്നു. സംഘടനാ ഭാരവാഹികൾക്കിടയിൽ മാത്രം പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയിരിക്കുന്ന സർക്കുലറാണ് പുറത്തു വന്നിരിക്കുന്നത്.
ദലിത്- പിന്നോക്ക വിഭാഗങ്ങളെ എങ്ങനെ ഇസ്ലാമിക രാഷ്‌ട്രവത്കരണത്തിലേക്ക് സമർത്ഥമായി എത്തിക്കാം എന്ന് സർക്കുലറിൽ വിശദീകരിക്കുന്നു. ദേശീയ പതാക, ഭരണഘടന, അംബേദ്കർ തുടങ്ങിയ ആശയങ്ങളെ ഇതിനായി കവചമായി ഉപയോഗിക്കാം.
തിരഞ്ഞെടുപ്പുകളിൽ ദലിത്- പിന്നോക്ക വിഭാഗങ്ങളെ പരമാവധി ഒപ്പം നിർത്താൻ ശ്രമിക്കണം. ഇത്തരത്തിൽ ചില സീറ്റുകളെങ്കിലും പിടിച്ചെടുക്കാൻ സാധിക്കണം. ഈ ഘട്ടത്തിൽ അമ്പത് ശതമാനം മുസ്ലീങ്ങളുടെയും പത്ത് ശതമാനം ദലിത്- ഒബിസി വിഭാഗങ്ങളുടെയും പിന്തുണ ആർജ്ജിക്കണം. സംഘടനയെയും പാർട്ടിയെയും (പോപ്പുലർ ഫ്രണ്ടിനെയും എസ്ഡിപിഐയെയും) വിപുലീകരിക്കാൻ തിരഞ്ഞെടുപ്പിലെ വിജയങ്ങൾ പ്രയോജനപ്പെടുത്തണം.
മതമൗലികവാദ ശക്തികളുടെ ലക്ഷ്യത്തിന് മുന്നിലെ പ്രധാന വിലങ്ങു തടിയായി ആർ എസ് എസിനെയാണ് പോപ്പുലർ ഫ്രണ്ട് കാണുന്നത്. അതിനാൽ, ദലിത്- ഒബിസി വിഭാഗങ്ങളെ ആർ എസ് എസിൽ നിന്നും അകറ്റണം. ഇതിനുള്ള ഏറ്റവും എളുപ്പമുള്ള മാർഗം, ആർ എസ് എസിനെ സവർണ ഹിന്ദുത്വ സംഘടനയായി ചിത്രീകരിക്കുക എന്നതാണെന്നും സർക്കുലറിൽ പറയുന്നു.
മുസ്ലീങ്ങൾക്കും പട്ടിക ജാതി/ പട്ടിക വർഗ- ഒബിസി വിഭാഗങ്ങൾക്കുമായി പ്രത്യേക രാഷ്‌ട്രീയ പാർട്ടി എന്ന ആശയത്തിലൂന്നി എസ്ഡിപിഐ മുന്നോട്ട് പോകണം. ഇത്തരത്തിൽ മുഖ്യധാരയെ കബളിപ്പിച്ച്, ലക്ഷ്യത്തിലെത്താം എന്നാണ് എസ്ഡിപിഐ- പോപ്പുലർ ഫ്രണ്ട് ഭാരവാഹികൾക്കിടയിൽ പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയിരിക്കുന്ന സർക്കുലറിൽ പറയുന്നത്.
Comments