ന്യൂഡൽഹി: 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ വാക്‌സിൻ സംബന്ധിച്ച് ആരോഗ്യ വിദഗ്‌ദ്ധരിൽ നിന്ന് സർക്കാരിന് ഉപദേശങ്ങൾ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. ശാസ്ത്രസമൂഹത്തിന്റെ ഉപദേശം ലഭ്യമായ ശേഷമാണ് വാക്‌സിനുകൾ ജനങ്ങൾക്ക് നൽകുകയുള്ളുയെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ 12 വയസ്സിന് മുകളിൽ ഉള്ളവർക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ശാസ്ത്രജ്ഞരുടെ നിർദേശാനുസരണം തീരുമാനം എടുക്കുമെന്നും അറിയിച്ചു.
75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വരുന്ന 75 ദിവസത്തേയ്‌ക്ക് മുൻകരുതലിനായി എടുക്കുന്ന ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകുമെന്നും വ്യക്തമാക്കി. 18 നും 59 നും ഇടയിൽ പ്രായമുള്ളവർക്കാണ് സൗജന്യമായി വാക്‌സിൻ ലഭിക്കുക. കൊറോണ പ്രതിരോധം വർദ്ധിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രം.
ആഗോള തലത്തിൽ ഇന്ത്യ വാക്‌സിൻ വിതരണത്തിൽ വലിയ പങ്കാണ് വഹിക്കുന്നത്.ഇന്ത്യയിൽ നിലവിൽ ആറു കമ്പനികളാണ് വാക്‌സിൻ നിർമിക്കുന്നത്. പ്രതിമാസം 20 കോടിയിലധികം ഡോസുകൾ വിതരണം ചെയ്യുന്നു. കോർബവാക്‌സ്, എംആർഎൻഎ വാക്‌സിൻ, ഡിഎൻഎ വാക്‌സിൻ, കോവിഷീൽഡ്, കൊവാക്‌സിൻ എന്നീ വാക്‌സിനുകളാണ് ഉൽപാദിപ്പിക്കുന്നത്. രാജ്യത്തിന് പുറത്ത് 100 ഓളം രാജ്യങ്ങളിലേക്ക് കയറ്റുമതിയുമുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 20,138 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ കേസുകൾ 4,36,89,989 ആയി. 38 മരണം സ്ഥിരീകരിച്ചതോടെ ആകെ മരണം 5,25,557 ആയി.
Comments