തൃശൂർ: പോക്‌സോ കേസിൽ (POCSO) നടൻ ശ്രീജിത്ത് രവിക്ക് (Sreejith Ravi ) ഹൈക്കോടതി ജാമ്യം അനുവദിച്ചു. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
2016 മുതൽ സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്നായിരുന്നു ശ്രീജിത്ത് രവിയുടെ അഭിഭാഷകൻ വാദിച്ചത്. അധിക ദിവസം ജയിലിൽ തുടരേണ്ടി വന്നാൽ പ്രതിയുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കേസിൽ പോലീസുമായി സഹകരിക്കുമെന്ന് കൂടി അറിയിച്ചതോടെയാണ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് നടന് ജാമ്യം നൽകിയത്.
ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ശ്രീജിത്ത് രവിയുടെ ഭാര്യയും പിതാവും കോടതിയിൽ സത്യവാങ്മൂലം നൽകണം. മജിസ്‌ട്രേറ്റ് കോടതിയിലാണ് സത്യവാങ്മൂലം സമർപ്പിക്കേണ്ടത്. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ ചികിത്സ നൽകാമെന്നാണ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തേണ്ടതെന്നും കോടതി അറിയിച്ചു. സമാന കുറ്റകൃത്യം ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി താക്കീത് നൽകി.
ജൂലൈ ഏഴിന് തൃശൂരിൽ വെച്ചായിരുന്നു പോക്‌സോ കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ വിദ്യാർത്ഥികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയെന്നായിരുന്നു പോലീസിന് ലഭിച്ച പരാതി. തുടർന്ന് അറസ്റ്റിലായ ശ്രീജിത്ത് രവി ജാമ്യത്തിന് അപേക്ഷിച്ചുവെങ്കിലും തൃശൂർ അഡീഷണൽ സെഷൻസ് കോടതി ഹർജി നിരസിച്ചിരുന്നു. ഇതോടെയാണ് നടൻ ഹൈക്കോടതിയെ സമീപിച്ചത്. ഒരാഴ്ചത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം നേടിയ ശ്രീജിത്ത് രവി, നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ജയിൽ മോചിതനാകും.
Comments