അമർനാഥ്: ജൂൺ 30 ന് ആരംഭിച്ച അമർനാഥ് തീർത്ഥയാത്രയിൽ പ്രകൃതി ക്ഷോഭത്തിലും മറ്റു അപകടങ്ങളിലും യാത്രക്ലേശങ്ങളിലുമായി ഇതു വരെ 41 പേർ മരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ 36 മണിക്കൂറിനിടയിൽ മാത്രം എട്ട് യാത്രികരാണ് ശാരീരിക അസ്വാസ്ഥത്യം മൂലം മരിച്ചത്.രാജസ്ഥാനിൽ നിന്നുള്ള മോംഗിലാൽ , ഗുജറാത്തിൽ നിന്നുള്ള വ്രിയാഗ് ലാൽ ഹിരാ ചന്ദ് വ്യാസ്, കർണാടകയിൽ നിന്നുള്ള ബസവരാജ , സിംഗപ്പൂരിൽ നിന്നുള്ള പൂനിയമൂർത്തി , മഹാരാഷ്‌ട്രയിൽ നിന്നുള്ള കിരൺ ചതുർവേദി,ആന്ധ്രാപ്രദേശിൽ നിന്നുള്ള കലവാല സുബ്രഹ്മണ്യം ഉത്തർപ്രദേശിൽ നിന്നുള്ള ഗോവിന്ദ് ശരൺ ഹരിയാനയിൽ നിന്നുള്ള സത്വീർ സിംഗ് എന്നിവരാണ് മരിച്ചത്.
ജൂലൈ 8 ലെ മിന്നൽ പ്രളയത്തെ തുടർന്ന് യാത്ര താൽകാലികമായി നിർത്തി വെച്ചിരുന്നു.തിങ്കളാഴ്ച പുനരാരംഭിച്ച യാത്ര പ്രതികൂല കാലാവസ്ഥയെ തുടർന്ന് വീണ്ടും നിർത്തി. യാത്രയ്‌ക്കായി ഉപയോഗിക്കുന്ന ഇരു പാതകളും അടച്ചതായി അധികൃതർ വ്യക്തമാക്കി. പഹൽഗാമിൽ നിന്നും ബാൽത്തലിൽ നിന്നും തീർത്ഥാടകർക്ക് പ്രവേശനമില്ല.
ജൂലൈ 8ന് 16 പേരുടെ മരണത്തിനിടയാക്കിയ മേഘവിസ്‌ഫോടനത്തെ തുടർന്ന് യാത്ര നിർത്തിവെച്ചിരുന്നു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 16 പേർ മരണപ്പെട്ടു. നൂറോളം പേരെ കാണാതായി. പരിക്കേറ്റ 34 പേരെ ഹെലിക്കോപ്റ്റർ മാർഗം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ത്യൻ വ്യോമസേന ഹെലികോപ്ടറുകളും റഡാറുകളും ഉൾപ്പെടെ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.പ്രകൃതിക്ഷോഭം ഉണ്ടാകുന്നതിന് മുൻപ് 6,300 ത്തോളം വരുന്ന തീർത്ഥാടകർ യാത്ര പുറപ്പെട്ടിരുന്നു. ഇവർ യാത്ര ആരംഭിച്ചതിന് ശേഷമാണ് മേഘവിസ്ഫോടനം ഉണ്ടാവുകയും ആളുകൾ അപകടത്തിൽ പെടുകയും ചെയ്തത്.
ദക്ഷിണ കശ്മീരിലെ അനന്ത്നാഗിലെ പഹൽഗാമിലെ നുൻവാൻ, മധ്യ കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ ബൽതാൽ ക്യാമ്പ് എന്നീ ബേസ് ക്യാമ്പുകളിൽ നിന്നാണ് തീർത്ഥാടനം ആരംഭിച്ചത്. ജൂൺ 30 ന് ആരംഭിച്ച യാത്ര രക്ഷാ ബന്ധൻദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 11 ന് അവസാനിക്കും.
Comments