ജയ്പൂർ : മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്ക് നേരെ കൊലവിളി പ്രസംഗം നടത്തിയ അജ്മീർ ദർഗയിലെ ഖാദിം ഗൗഹർ ചിസ്റ്റി അറസ്റ്റിൽ. വിവാദ പ്രസംഗത്തിൽ കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഗൗഹർ ചിസ്റ്റിയെ ഹൈദരാബാദിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെയും സഹായിയെയും ഹൈദരാബാദിൽ നിന്ന് ജയ്പൂരിൽ എത്തിച്ചതായി അജ്മീർ അഡീഷണൽ എസ്പി അറിയിച്ചു.
അജ്മീർ ദർഗയിലെ അഞ്ജുമാൻ കമ്മിറ്റിയുടെ തലവനായ സർവർ ചിസ്റ്റിയുടെ മരുമകനാണ് ഗൗഹർ ചിസ്റ്റി. അജ്മീർ ദർഗയ്‌ക്ക് മുന്നിൽ നിന്ന് കൊലവിളി മുദ്രാവാക്യം വിളിക്കുന്ന ചിസ്റ്റിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രവാചക പരാമർശം നടത്തിയതിന് നൂപുർ ശർമ്മയുടെ തലയറുക്കണമെന്നാണ് ഇയാൾ പ്രസംഗത്തിൽ പറഞ്ഞത്. ഉദയ്പൂരിലെ തുന്നൽക്കാരൻ കനയ്യലാലിന്റെ കൊലപാതകികളെ ഗൗഹർ നേരിട്ട് കണ്ടതായി റിപ്പോർട്ടുണ്ട്.
നൂപുർ ശർമ്മയെ പിന്തുണച്ച കനയ്യലാലിനെ കൊലപ്പെടുത്തിയതിന് ശേഷം ഇതിന്റെ വീഡിയോ ചിത്രീകരിക്കാൻ ചിസ്റ്റിയാണ് കൊലപാതകികളോട് ആവശ്യപ്പെട്ടത്. വിവാദ പ്രസംഗം നടത്തിയ ശേഷം കൊലപാതകികളിൽ ഒരാളായ റിയാസ് അട്ടാരിയെ കാണാൻ ചിസ്റ്റി ഉദയ്പൂരിലേക്ക് പോയിരുന്നു. റിയാസ് അട്ടാരി അജ്മീർ ദർഗയിലെ സ്ഥിരം സന്ദർശകനായിരുന്നു. കനയ്യലാലിനെ കൊലപ്പെടുത്തിയതിന് ശേഷം പ്രതികൾ ഗൗഹർ ചിസ്റ്റിയെ കാണാൻ അജ്മീരിലേക്ക് പോകുന്നതിനിടെയാണ് പിടിയിലായത് എന്നും കണ്ടെത്തിയിട്ടുണ്ട്.
നൂപുർ ശർമ്മയുടെ പ്രവാചക പരാമർശത്തിന് പിന്നാലെ വധഭീഷണിയുമായി അജ്മീർ ദർഗയിലെ മൂന്ന് മതപുരോഹിതന്മാരും രംഗത്തെത്തിയിരുന്നു. ഗൗഹർ ചിസ്തി, ആദിൽ ചിസ്തി, സർവാർ ചിസ്റ്റി എന്നിവരാണ് വിവാദ പ്രസംഗം നടത്തിക്കൊണ്ട് രംഗത്തുവന്നത്. ദർഗയിലെ ഖാദിം സയ്യിദ് സർവാർ ചിസ്റ്റി പ്രകോപനപരമായ പരാമർശങ്ങളുമായി വിവാദമുണ്ടാക്കിയപ്പോൾ അയാളുടെ മകൻ സയ്യിദ് ആദിൽ ചിസ്റ്റി ഹിന്ദു ദൈവങ്ങൾക്കെതിരെ അങ്ങേയറ്റം ആക്ഷേപകരവും നിന്ദ്യവുമായ പ്രസ്താവനകൾ നടത്തുകയായിരുന്നു.
Comments