ന്യൂഡൽഹി: വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ ജ്ഞാൻവാപി മസ്ജിദിൽ കണ്ടെത്തിയ ശിവലിംഗത്തിൽ പൂജ ചെയ്യാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ നൽകിയ ഹർജി സുപ്രീം കോടതിയിൽ. ശ്രാവണ മാസാരംഭം മുതൽ ശിവലിംഗത്തിൽ പൂജ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകൃഷ്ണ ജന്മഭൂമി മുക്തിസ്ഥൽ പ്രസിഡന്റ് രാജേഷ് മണി ത്രിപാഠിയാണ് ഹർജി നൽകിയിരിക്കുന്നത്.
ഹൈന്ദവ ആചാര പ്രകാരം ആരാധന നടത്താനുള്ള സ്വാതന്ത്ര്യം ആർട്ടിക്കിൾ 25 അനുവദിക്കുന്നതായി ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. വാരാണസി കോടതിയുടെ ഉത്തരവ് പ്രകാരമാണ് സർവേ നടപടികൾ നടന്നത്. ആയതിനാൽ സർവേ പ്രകാരം കണ്ടെത്തിയ ശിവലിംഗത്തിൽ പൂജ ചെയ്യാൻ അനുവദിക്കണമെന്ന ആവശ്യം ഭരണഘടന പ്രകാരം സാധുവാണെന്നും ഹർജിക്കാരൻ അവകാശപ്പെടുന്നു.
മെയ് 20ന്, ജ്ഞാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട കേസ് സിവിൽ കോടതിയിൽ നിന്നും വാരാണസി ജില്ലാ കോടതിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ശിവലിംഗം കണ്ടെത്തിയ ഭാഗം സംരക്ഷിക്കാൻ മെയ് 17ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മുസ്ലീങ്ങൾക്ക് അനുവദിക്കപ്പെട്ട സ്ഥലത്ത് നിസ്കരിക്കാൻ അവർക്ക് അനുവാദം നൽകണമെന്നും ഉത്തരവിൽ പറയുന്നു. കേസിൽ തുടർ വിധി ഉണ്ടാകുന്നത് വരെ ഈ സ്ഥിതി തുടരാനും കോടതി ആവശ്യപ്പെട്ടിരുന്നു.
1936ൽ ക്ഷേത്രവും മസ്ജിദും ഇരിക്കുന്ന സ്ഥലം ക്ഷേത്രത്തിന്റെ സ്വത്താണെന്ന തരത്തിൽ ബ്രിട്ടീഷ് കോടതി കണ്ടെത്തുകയും വഖഫ് ബോർഡിന്റെ വാദം തള്ളുകയും ചെയ്തിരുന്നതായി ചൂണ്ടിക്കാട്ടി ജ്ഞാൻവാപിയിൽ ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഹിന്ദു വനിതകൾ രേഖകൾ സമർപ്പിച്ചിരുന്നു. ഇതിന് പിൻബലമായി 1669 ഏപ്രിൽ 9ന് ആദി വിശ്വേശ്വർ എന്ന പേരിൽ പുരാതന കാലത്ത് അറിയപ്പെട്ട കാശീ വിശ്വനാഥ ക്ഷേത്രം തകർക്കണമെന്ന് കാട്ടി ഔറംഗസേബ് പുറപ്പെടുവിച്ച ഉത്തരവും കണ്ടെത്തിയിരുന്നു.
Comments