ന്യൂഡൽഹി : ഗോധ്രാനന്തര കലാപക്കേസിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പ്രതിചേർക്കാൻ കോൺഗ്രസ് ഗൂഢനീക്കങ്ങൾ നടത്തിയതിന്റെ നിർണായക വിവരങ്ങൾ പുറത്ത്. അന്നത്തെ കോൺഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേലാണ് മോദിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയത് എന്ന് സെഷൻസ് കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. കേസിൽ അറസ്റ്റിലായ തീസ്ത സെതൽവാദിനും ഈ ഗൂഢാലോചനയിൽ പങ്കുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു. സെതൽവാദിന്റെ ഉൾപ്പെടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടാണ് അന്വേഷണ സംഘം ഇക്കാര്യം അറിയിച്ചത്.
ഗുജറാത്തിൽ അധികാരത്തിലിരുന്ന മോദി സർക്കാരിനെ താഴെയിറക്കാനും നരേന്ദ്ര മോദിയെ കുടുക്കാനും അഹമ്മദ് പട്ടേൽ 30 ലക്ഷം രൂപ തീസ്ത സെതൽവാദിന് എത്തിച്ച് നൽകിയെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. മുൻ രാജ്യസഭാംഗവും, കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്‌ട്രീയകാര്യ സെക്രട്ടറിയുമായിരുന്ന അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തിലാണ് ഈ ഗൂഢാലോചന നടന്നത് എന്ന് സാക്ഷിമൊഴി ഉദ്ധരിച്ച് അന്വേഷണ സംഘം പറഞ്ഞു.
ഗോധ്രാനന്തര കലാപക്കേസിൽ ബിജെപി നേതാക്കളെ കുടുക്കാൻ തീസ്ത സെതൽവാദ്, മുൻ ഐപിഎസ് ഓഫീസർമാരായ ആർബി ശ്രീകുമാർ, സഞ്ജീവ് ഭട്ട് എന്നിവർ ചേർന്നാണ് ഗൂഢാലോചന നടത്തിയത്. മോദി സർക്കാരിനെ തകർക്കാൻ ഇവർ കോൺഗ്രസിനെ കൂട്ടുപിടിച്ചു. കലാപം നടന്ന് നാല് മാസങ്ങൾക്കുശേഷം തീസ്ത സെതൽവാദും, സഞ്ജീവ് ഭട്ടും ഡൽഹിയിൽ എത്തി രഹസ്യമായി അഹമ്മദ് പട്ടേലിനെ കണ്ടിരുന്നു. അക്കാലത്തെ കേന്ദ്ര നേതാക്കളുമായും ഇവർ രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി നേതാക്കളെ കുടുക്കാൻ ഈ കൂടിക്കാഴ്ചയിൽ തീരുമാനമായതായും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.
കലാപത്തിന് പിന്നാലെ നടന്ന കൂടിക്കാഴ്ചയിൽ അഹമ്മദ് പട്ടേൽ സെതൽവാദിന് 5 ലക്ഷം രൂപ നൽകിയിരുന്നു. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തുടർന്ന് അഹമ്മദാബാദിലെ ഷാഹിബൗഗിലുള്ള സർക്യൂട്ട് ഹൗസിൽവച്ച് അഹമ്മദ് പട്ടേൽ 25 ലക്ഷം രൂപ സെതൽവാദിന് നൽകി. ഈ പണം കലാപബാധിതരുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായല്ല ഉപയോഗിച്ചതെന്നും മൊഴിയുണ്ട്.
കോൺഗ്രസിനോട് രാജ്യസഭാ സീറ്റും സെതൽവാദ് ആവശ്യപ്പെട്ടിരുന്നു. എന്തുകൊണ്ടാണ് പാർട്ടി ”ശബാനയ്‌ക്കും ജാവേദിനും മാത്രം അവസരം” നൽകുന്നതെന്നും എന്തുകൊണ്ടാണ് തന്നെ രാജ്യസഭാംഗമാക്കാത്തതെന്നും ഒരു കോൺഗ്രസ് നേതാവിനോട് സെതൽവാദ് ചോദിച്ചതായി സാക്ഷികളുടെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നു.
Comments