തിരുവനന്തപുരം: ചില വനംവകുപ്പ് ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി വാവാ സുരേഷ്. പിടികൂടുന്ന പാമ്പുകളെ കൊണ്ട് വരരുതെന്ന് വനംവകുപ്പ് ആസ്ഥാനത്ത് നിന്ന് അറിയിച്ചതായും വാവാ സുരേഷ് പറഞ്ഞു. അവഗണനയ്‌ക്ക് കാരണമെന്താണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ജനംടിവിയുടെ വാർത്താപുലരിയിലാണ് വാവസുരേഷിന്റെ വെളിപ്പെടുത്തൽ.
ലോക പാമ്പ് ദിനത്തിലാണ് വാവാ സുരേഷ് വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് തുറന്ന് പറഞ്ഞത്. എന്നാൽ എത്രതന്നെ അവഗണന നേരിട്ടാലും ജനങ്ങൾക്ക് ആവശ്യമുള്ളിടത്തോളം കാലം പാമ്പ് പിടുത്തം തുടരുമെന്നും വാവാ സുരേഷ് പറയുന്നു. പാമ്പ് പിടിത്തത്തിൽ മോശപ്പെട്ട പ്രവണത കുറച്ച് ആളുകൾ കൊണ്ട് വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലൈ 16 ലോക പാമ്പ് ദിനം ആചരിക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പാമ്പുകൾ കൂടി ഉൾക്കൊള്ളുന്ന ആവാസവ്യവസ്ഥയെ ആദരിക്കാനും അംഗീകരിക്കാനും ജനങ്ങളെ ബോധവത്കരിക്കാൻ കൂടിയാണ് പാമ്പ് ദിനം ആചരിക്കുന്നത്. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം പാമ്പുകളെ കൊല്ലുന്നത് തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. പെരുമ്പാമ്പ്, ചേര, മൂർഖൻ, അണലി, നീർക്കോലി, രാജവെമ്പാല എന്നീ പാമ്പുകളെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഒന്ന്, രണ്ട് ഷെഡ്യൂളുകളിലായി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പാമ്പുകളെ വളർത്തുന്നതും നിയമലംഘനമാണ്.
Comments