ലഖ്നൗ: ചിത്രകൂടിനെ ആഗ്ര- ലഖ്നൗ എക്സ്പ്രസ് പാതയുമായി ബന്ധിപ്പിക്കുന്ന ബുന്ദേൽഖണ്ഡ് നാല് വരി എക്സ്പ്രസ് പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 2020 ഫെബ്രുവരിയിൽ തറക്കല്ലിട്ട പദ്ധതി കൊറോണ പ്രതിസന്ധിയെ മറികടന്ന് ഇരുപത്തിയെട്ട് മാസം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്.
ഉത്തർപ്രദേശ് എക്സ്പ്രസ്വേസ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റിയുടെ (യുപിഇഐഡിഎ) കീഴിൽ ഏകദേശം 14,850 കോടി രൂപ ചിലവിലാണ് എക്സ്പ്രസ് വേ നിർമാണം പൂർത്തിയായിരിക്കുന്നത്. ചിത്രകൂട് ജില്ലയിലെ ഭരത്കൂപ്പിനടുത്തുള്ള ഗോണ്ട ഗ്രാമത്തിൽ ദേശീയ പാത-35 മുതൽ ആഗ്ര-ലഖ്നൗ എക്സ്പ്രസ് വേയുമായി ലയിക്കുന്ന ഇറ്റാവ ജില്ലയിലെ കുദ്രൈൽ ഗ്രാമത്തിന് സമീപം വരെയാണ് എക്സ്പ്രസ് വേ വ്യാപിച്ചു കിടക്കുന്നത്.
ചിത്രകൂട്, ബന്ദ, മഹോബ, ഹമീർപൂർ, ജലൗൻ, ഔറയ്യ, ഇറ്റാവ എന്നീ ഏഴ് ജില്ലകളിലൂടെ എക്സ്പ്രസ് പാത കടന്ന് പോകുന്നു. യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം, മേഖലയിലെ സാമ്പത്തിക വികസനത്തിന് വലിയ ഉത്തേജനം നൽകുന്നതാണ് ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ. പ്രദേശത്തെ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന തരത്തിൽ, വലിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. എക്സ്പ്രസ് വേയ്ക്ക് സമീപമുള്ള ബന്ദ, ജലൗൻ ജില്ലകളിൽ വ്യാവസായിക ഇടനാഴി സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഉത്തർ പ്രദേശ് പ്രതിരോധ ഇടനാഴിയുടെ ഭാഗമായ രണ്ട് പാതകളും ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ വഴിയാണ് കടന്ന് പോകുന്നത്. ഇത്, മേഖലയിലെ വികസനത്തിന് ആക്കം കൂട്ടും.
ഉത്തർ പ്രദേശിലെ ഏറ്റവും വേഗത്തിൽ പണി കഴിപ്പിച്ച എക്സ്പ്രസ് പാതയാണ് ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ. വിഭാവനം ചെയ്യപ്പെട്ടതിലും 12.7 ശതമാനം കുറഞ്ഞ ചിലവിലാണ് പാതയുടെ നിർമ്മാണം പൂർത്തിയായത്. ഇതുവഴി, സംസ്ഥാന ഖജനാവിന് 1,132 കോടി രൂപയുടെ ലാഭമുണ്ടാക്കാനും പദ്ധതിക്ക് സാധിച്ചു.
ഭൂഗർഭജല വകുപ്പ് നിഷ്കർഷിച്ചതിൻപ്രകാരം ജലസംരക്ഷണ മാർഗനിർദേശങ്ങൾ പൂർണമായും പാലിച്ചാണ് ബുന്ദേൽഖണ്ഡ് എക്സ്പ്രസ് പാതയുടെ നിർമ്മാണം നടന്നത്. ഓരോ 500 മീറ്ററിലും മഴവെള്ള സംഭരണത്തിനുള്ള സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. മലിനീകരണം നിയന്ത്രിക്കുന്നതിനായി ഏഴ് ലക്ഷത്തിൽ പരം വൃക്ഷത്തൈകളും നട്ട് പിടിപ്പിച്ചിട്ടുണ്ട്. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശ പ്രകാരമാണ് ഇത്. വൃക്ഷത്തൈകളുടെ പരിപാലനത്തിനായി വനിതാ സ്വയം സഹായ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
സുരക്ഷയുടെയും സൗകര്യത്തിന്റെയും ഭാഗമായി വിപുലമായ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്കായി പോലീസ് പട്രോളിംഗ് സംഘങ്ങളെയും ആംബുലൻസ് സംവിധാനവും വിന്യസിച്ചിട്ടുണ്ട്. സുരക്ഷിതമായ ഡ്രൈവിംഗ് ഉറപ്പ് വരുത്തുന്നതിനായി അത്യാധുനിക ഗതാഗത നിയന്ത്രണ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.
296 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരി എക്സ്പ്രസ് പാതയാണ് നിലവിൽ ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ഭാവിയിൽ ഇത് ആറ് വരിയായി വികസിപ്പിക്കാൻ സാധിക്കും. കൂടാതെ, 3.75 മീറ്റർ വീതിയുള്ള സർവീസ് റോഡും പണികഴിപ്പിച്ചിട്ടുണ്ട്. നാല് റെയിൽവേ പാലങ്ങളും 14 പാലങ്ങളും ആറ് ടോൾ പ്ലാസകളും 286 ചെറു പാലങ്ങളും 19 ഫ്ലൈ ഓവറുകളും 224 അടിപ്പാതകളും കടന്നാണ് എക്സ്പ്രസ് വേ പോകുന്നത്.
മേഖലയിലെ വിനോദസഞ്ചാര വികസനത്തിനും വലിയ സംഭാവന നൽകാൻ എക്സ്പ്രസ് വേയ്ക്ക് സാധിക്കും. ഗുഹകൾ, കോട്ടകൾ, ഇക്കോ ടൂറിസം കേന്ദ്രങ്ങൾ, സാഹസിക ടൂറിസം സംവിധാനങ്ങൾ എന്നിവയും എക്സ്പ്രസ് പാതയുടെ സമീപത്തെ പ്രധാന ആകർഷണങ്ങളാണ്. ചരിത്ര- സാംസ്കാരിക പ്രാധാന്യമുള്ള നിരവധി കേന്ദ്രങ്ങൾ ഉൾപ്പെടുന്ന സ്ഥലമാണ് ബുന്ദേൽഖണ്ഡ്. മിനി എല്ലോറ എന്നറിയപ്പെടുന്ന ലളിത്പൂർ, വനവാസകാലത്ത് 11.5 വർഷക്കാലം രാമാദികൾ താമസിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന പുരാതന ചിത്രകൂടം എന്നിവ ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേയുടെ ഭാഗമായി വരുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.
Comments