തൃശൂർ: തൃശൂരിൽ തുടർച്ചയായ മൂന്നാം ദിവസവും മിന്നൽ ചുഴലി. തൃശ്ശൂർ ചാവക്കാട് തിരുവത്ര മേഖലയിൽ മിന്നൽ ചുഴലിയിൽ നാശനഷ്ടം ഉണ്ടായി. നിരവധി മരങ്ങൾ കടപുഴകിവീണു. വീടുകൾക്കും നാശനഷ്ടമുണ്ടായി. ഇന്ന് വൈകീട്ടോടെയാണ് ശക്തമായ കാറ്റും മഴയും ഉണ്ടായത്. പുത്തൻകടപ്പുറം ഏസി പടിയിലെ വിവിധ ഭാഗങ്ങളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത്.
പ്രദേശ വാസികളായ ബദറു, അബൂബക്കർ, ഹസൈനാർ , ഹംസകുട്ടി, അബ്ബാസ് എന്നിവരുടെ വീടുകളിലാണ് കാറ്റ് നാശം വിതച്ചത്. വാർഡ് കൗൺസിലർ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി വീടിന് മുകളിലേക്ക് വീണ മരങ്ങൾ മുറിച്ചുമാറ്റി.
കഴിഞ്ഞ രണ്ട് ദിവസമായി ജില്ലയിൽ കനത്ത നാശനഷ്ടം ഉണ്ടാക്കിയാണ് മിന്നൽ ചുഴലി കടന്ന് പോകുന്നത്. ഇന്നലെ നടത്തറ,പാണഞ്ചേരി,പുത്തൂർ പഞ്ചായത്തുകളിലാണ് നാശം വിതച്ചത്. നിരവധി മരങ്ങൾ കടപുഴകി വീണിരുന്നു. ശക്തമായ കാറ്റിൽ ഓടുമേഞ്ഞ വീടുകളുടെ മേൽക്കൂര തകർന്നിരുന്നു.
Comments