ഗുവാഹട്ടി: അസമിൽ ജാപ്പനീസ് എൻസെഫലൈറ്റിസ് (ജെഇ) രോഗബാധിതരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേർക്ക് കൂടി ജെഇ ബാധിച്ച് ജീവൻ നഷ്ടപ്പെട്ടതോടെ മരണം 27 ആയി. ജോർഹട്ട് ജില്ലയിലാണ് നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തത്. അതിനിടെ സംസ്ഥാനത്ത് ഒമ്പത് പേർക്ക് കൂടി ജെഇ രോഗം പിടിപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ജൂലൈ 1 മുതലുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 169 പേർക്കാണ് ജാപ്പനീസ് എൻസെഫലൈറ്റിസ് കണ്ടെത്തിയത്. കൊതുകുകൾ വഴി പടരുന്ന ഒരു മസ്തിഷ്‌ക അണുബാധയാണ് ജാപ്പനീസ് എൻസെഫലൈറ്റിസ്. എല്ലാ വർഷവും മെയ് മുതൽ ഒക്ടോബർ വരെയുള്ള മഴക്കാല സീസണിൽ ജെഇ അണുബാധയും മലേറിയയും നിരവധിയാളുകൾക്ക് ബാധിക്കാറുണ്ട്.
കൊതുക് കടിക്കുന്നതിലൂടെ പകരുന്ന വൈറസ് രോഗമാണ് ജാപ്പനീസ് എൻസെഫലൈറ്റിസ്. ഇത് മസ്തിഷ്‌കത്തിൽ അണുബാധയ്‌ക്ക് ഇടയാക്കും. പന്നികളിലും പക്ഷികളിലുമാണ് ഈ രോഗം സാധാരണയായി കാണപ്പെടുന്നത്. ഇവയെ കടിച്ച കൊതുകുകൾ മനുഷ്യരെ കടിക്കുന്നതോട് കൂടിയാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. അതേസമയം ഇത് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരുകയില്ല. രോഗത്തിന് ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല. രോഗ ലക്ഷണങ്ങൾക്കനുസരിച്ചാണ് ചികിത്സ നൽകുന്നത്.
വൈറസ് വാഹകരായ കൊതുക് കടിച്ചാൽ അഞ്ച് മുതൽ 15 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കാണിക്കും. പനി, കഴുത്ത് വേദന, സംസാരിക്കാൻ ബുദ്ധിമുട്ട്, വിറയൽ, പേശികൾക്ക് ബലക്ഷയം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. പന്നി ഫാം നടത്തുകയും ഗ്രാമങ്ങളിൽ താമസിക്കുകയും ചെയ്യുന്നവർക്കാണ് പ്രധാനമായും രോഗം ബാധിക്കുന്നത്. പ്രതിവർഷം 68,000 പേർക്ക് ജാപ്പനീസ് എൻസെഫലൈറ്റിസ് ബാധിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.
അതേസമയം അസമിലെ വെള്ളപ്പൊക്കത്തിന് നേരിയ ശമനമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ല. ഇതുവരെ 195 പേരാണ് വെള്ളപ്പൊക്കത്തിൽ മരിച്ചത്. ഏകദേശം 1.48 ലക്ഷം പേർ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി ഇപ്പോഴും ദുരിതം അനുഭവിക്കുന്നുണ്ട്.
Comments