തിരുവനന്തപുരം : കേരള കോൺഗ്രസ് നേതാവും സംസ്ഥാന മന്ത്രിസഭയിൽ അംഗവുമായ ആന്റണി രാജു പ്രതിയായ ഗുരുതരസ്വഭാവമുള്ള ക്രിമിനൽ കേസ് അട്ടിമറിക്കാൻ ആസൂത്രിതനീക്കം നടക്കുന്നതായി ആരോപണം. 1994ൽ രജിസ്റ്റർ ചെയ്ത കേസിൽ, ഇതുവരെ കോടതിയിൽ ഹാജരാകാൻ ആന്റണി രാജു തയ്യാറായിട്ടില്ല. ലഹരിക്കടത്തിൽ കുടുങ്ങിയ വിദേശിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതൽ മാറ്റിയെന്നാണ് കേസ്. 2014 മുതൽ ഇതുവരെ 22 തവണ കേസ് പരിഗണിച്ചെങ്കിലും, മന്ത്രി ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകാത്തതിനാൽ വിചാരണ തുടങ്ങാൻ പോലും സാധിച്ചിട്ടില്ലെന്നാണ് വിമർശനം.
28 വർഷമായി കേസ് രജിസ്റ്റർ ചെയ്തിട്ട്. കുറ്റപത്രം സമർപ്പിച്ച് 16 വർഷവും വിചാരണക്കായി കോടതി സമൻസ് അയച്ച് പ്രതികളെ വിളിക്കാൻ തുടങ്ങിയിട്ട് 8 വർഷവുമായി. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ മന്ത്രിയുടെ സൗകര്യത്തിനായി നെടുമങ്ങാട് കോടതിയിലാണ് വിചാരണ നടക്കുന്നത്.
1990 ഏപ്രിൽ 4നാണ് അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സർവലി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലാകുന്നത്. അന്ന് ആന്റണി രാജു തിരുവനന്തപുരം വഞ്ചിയൂർ ബാറിലെ ജൂനിയർ അഭിഭാഷകനായിരുന്നു. മന്ത്രി തന്റെ സീനിയർ സെലിൻ വിൽഫ്രഡുമായി ചേർന്ന് ആൻഡ്രൂവിന്റെ വക്കാലത്തെടുത്ത് കേസ് നടത്തി. പക്ഷേ പരാജയപ്പെട്ടു. തിരുവനന്തപുരം സെഷൻസ് ജഡ്ജി കെ.വി. ശങ്കരനാരായണൻ, പ്രതിക്ക് 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു.
തുടർന്ന് ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. കേസ് വാദിക്കാൻ കുഞ്ഞിരാമ മേനോൻ വക്കീലിനെയാണ് ഇറക്കിയത്. കേസിലെ പ്രധാന തൊണ്ടിവസ്തുവായി പോലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന് പ്രതിഭാഗം വാദിച്ചു. മെറ്റിരീയൽ ഒബ്ജക്ട്, അഥവാ എംഒ 2 ജട്ടി എന്ന് രേഖപ്പെടുത്തിയ തൊണ്ടിവസ്തു പ്രതിക്ക് ഇടാൻ കഴിയില്ലെന്ന്, നേരിട്ട് അതിന് ശ്രമിച്ചുനോക്കി തന്നെ ഹൈക്കോടതി ഉറപ്പാക്കി. കേസിൽ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. പിന്നാലെ ആൻഡ്രൂ രാജ്യം വിട്ടു.
ഇതോടെ കേസിൽ കൃത്രിമം നടന്നുവെന്ന പരാതിയുമായി അന്വേഷണ ഉദ്യോസ്ഥൻ സിഐ കെകെ ജയമോഹൻ ഹൈക്കോടതി വിജിലൻസിനെ സമീപിച്ചു. മൂന്നുവർഷത്തെ പരിശോധനക്ക് ഒടുവിൽ വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസിനോട് കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദേശിച്ചു.
1994ൽ ആരംഭിച്ച കേസ് 2002ൽ എത്തിയപ്പോൾ തെളിവില്ലെന്ന് കോടതിക്ക് റിപ്പോർട്ട് നൽകി അവസാനിപ്പിക്കാൻ പോലീസ് തന്നെ ശ്രമം നടത്തി. 1996ൽ ആദ്യമായി എംഎൽഎ ആയ ആന്റണി രാജു അഞ്ചു വർഷം തികച്ചതിന് പിന്നാലെയായിരുന്നു ഈ നീക്കം. എ.കെ. ആന്റണി സർക്കാർ അധികാരം ഏറ്റ സമയത്തായിരുന്നു ഇത്. കേസുണ്ടായതും അന്വേഷണം നടന്നതുമെല്ലാം ആന്റണി രാജുവിന്റെ സ്വന്തം മണ്ഡലമായ തിരുവനന്തപുരം വെസ്റ്റിന്റെ പരിധിയിലായിരുന്നു.
2005 ഒടുവിലായപ്പോൾ കാര്യങ്ങൾ വീണ്ടും കീഴ്‌മേൽ മറിഞ്ഞു. കേസ് പുനരന്വേഷിക്കാൻ ഉത്തരമേഖലാ ഐ.ജി. ടി.പി. സെൻകുമാർ നൽകിയ ഉത്തരവ് പ്രകാരം അസിസ്റ്റന്റ് കമ്മീഷണർ വക്കം പ്രഭ നടപടി തുടങ്ങി. ഇതോടെയാണ് കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ.എസ്. ജോസ്, ആന്റണി രാജു എന്നിവർ ആദ്യമായി രംഗത്തെത്തുന്നത്. ഇവരെ യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി 2006 ഫെബ്രുവരി 13ന് കോടതിക്ക് റിപ്പോർട്ട് നൽകി. കോടതിയെ ചതിച്ചു, ഗൂഡാലോചന നടത്തി എന്നതടക്കം അതീവ ഗുരുതരമായ ആറ് കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.
തുടർന്ന് അതേ വർഷം മാർച്ച് 23ന് വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. എട്ടുവർഷമായിട്ടും കേസിൽ ഒരു പുരോഗതിയുമുണ്ടായില്ല. 2014ൽ പ്രത്യേക ഉത്തരവിറക്കി കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി. അന്ന് മുതൽ 22 തവണയാണ് നെടുമങ്ങാട് ജെഎഫ്എംസി 1ൽ കേസ് വിളിച്ചത്. എന്നാൽ ഒരു തവണപോലും ആന്റണി രാജുവോ കൂട്ടുപ്രതിയോ ഹാജരായിട്ടില്ല. അതുകൊണ്ട് തന്നെ വിചാരണയില്ലാതെ കേസ് അനന്തമായി നീണ്ടുപോകുകയാണ്.
വരുന്ന് ഓഗസ്റ്റ് നാലിന് കേസ് ഇരുപത്തിമൂന്നാം തവണയാണ് പരിഗണിക്കുന്നത്. അന്നെങ്കിലും മന്ത്രി ഹാജരാകുമോ എന്ന ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്. ഇല്ലെങ്കിൽ മുഖ്യമന്ത്രി പറഞ്ഞുവിടാൻ തയ്യാറാകണം. ഹൈക്കോടതി നിർദേശ പ്രകാരം റജിസ്റ്റർ ചെയ്ത കേസിൽ 28 വർഷമായിട്ടും വിചാരണ തുടങ്ങാനാകാത്തതും അതിന് കാരണക്കാരൻ ഒരു മന്ത്രിയാകുന്നതും, നാട്ടിലെ നീതിന്യായ വ്യവസ്ഥക്ക് അപമാനമാണെന്ന വിമർശനങ്ങളും ഉയർന്നുകേൾക്കുന്നു.
Comments