കണ്ണൂർ: മങ്കിപോക്‌സ് ലക്ഷണങ്ങളുള്ള കണ്ണൂർ സ്വദേശിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ടായിരുന്നു ഇയാൾ ഗൾഫിൽ നിന്നും മംഗലാപുരം വിമാനത്താവളത്തിലെത്തിയത്. ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ ഇയാളെ നിരീക്ഷണത്തിലാക്കുകയായിരുന്നു.
കണ്ണൂർ സ്വദേശിയെ നിരീക്ഷണത്തിൽ ആക്കിയതിന് തൊട്ടുപിന്നാലെ സാമ്പിൾ ശേഖരിച്ച് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്. വിമാനത്താവളത്തിൽ എത്തിയപ്പോൾ തന്നെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതിനാൽ ഉടൻ തന്നെ ഇദ്ദേഹത്തെ പ്രത്യേകം വാഹനം വിളിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൂടാതെ കണ്ണൂർ സ്വദേശിക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്ത എല്ലാവരോടും നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു.
കേരളത്തിൽ സമാനരീതിയിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചയാൾക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. കൊല്ലം സ്വദേശിക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. നിലവിൽ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. ഇന്ത്യയിലെ ആദ്യ മങ്കിപോക്‌സ് രോഗി കേരളത്തിലായിരുന്നു റിപ്പോർട്ട് ചെയ്തത്. ഗുരുതരമായ പകർച്ചവ്യാധിയായതിനാൽ അതീവ ജാഗ്രതയിലാണ് ജില്ലാ ഭരണകൂടങ്ങളും ആരോഗ്യവകുപ്പും.
Comments