ബീജിംഗ്: അന്താരാഷ്‌ട്രതലത്തിൽ മുടക്കിയ പണം തിരികെ കിട്ടാത്ത ചൈന ഊരാ ക്കുടുക്കിൽ. രാജ്യത്തിനകത്തു നിന്നും സമാഹരിച്ച ധനം നിരവധി വിദേശ രാജ്യങ്ങൾക്ക് നൽകിയതാണ് വൻ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. വിദേശത്തേയ്‌ക്ക് പോയ ധനം തിരികെ ലഭിക്കാത്തിടത്തോളം ബാങ്കിംഗ് മേഖലയിലെ തകർച്ച മാറില്ല. ശ്രീലങ്കയും പാകിസ്താനും സാമ്പത്തികമായി കൂപ്പുകുത്തിയതോടെയാണ് ചൈനയുടെ സാമ്പത്തിക സ്ഥിതി പരുങ്ങലിലായിരിക്കുന്നത്. ലക്ഷക്കണക്കിന് ചെറുകിട ബാങ്കുൾ ചൈനയിലെ സാധാരക്കാരനിൽ നിന്ന് സ്വീകരിച്ച ചെറുകിച നിക്ഷേപങ്ങളാണ് ദേശീയ ബാങ്ക് വഴി വിദേശത്ത് ബീജിംഗ് ഭരണകൂടം മുതൽമുടക്കിയത്.
നിക്ഷേപകരിൽ നിന്നും വാങ്ങിയ പണം തിരികെ കൊടുക്കാനില്ലാതെ വന്നതോടെ പൊതു ജനം തെരുവിലിറങ്ങുകയാണ്. ചെറുബാങ്കുകൾ വിവിധ പ്രവിശ്യകളിലായി നടത്തിയിരുന്ന സാമ്പത്തിക ഇടപാടുകൾ തകർന്നതോടെ ചൈനയിലെ കേന്ദ്രബാങ്കിൻറേയും താളം തെറ്റിയിരിക്കുകയാണ്.
ഹെനാൻ പ്രവിശ്യയിൽ മാത്രം 6 ശതലക്ഷം അമേരിക്കൻ ഡോളറിന് തുല്യമായ ധനസമാഹരണമാണ് ജനങ്ങളിൽ നിന്ന് നടത്തിയത്. ഇവ തിരികെ ചെറുകിട ബാങ്കുകൾക്ക് നൽകാനാകാത്ത അവസ്ഥയിലാണ് ദേശീയ ബാങ്ക്. ഹെനാൻ പ്രവിശ്യയിൽ മാത്രം നാലു ലക്ഷത്തിലധികം ഇടപാടുകാരെയാണ് പ്രശ്‌നം ബാധിച്ചിരിക്കുന്നത്. ആയിരക്കണക്കിന് ചെറുകിട ബാങ്കുകൾ ഗ്രാമീണ മേഖലയിൽ തകർന്നതോടെ സാധാരണക്കാരന് കയ്യിലെ പണവും നഷ്ടപ്പെട്ട അവസ്ഥയിലാണ്. പണം തിരികെ നൽകാൻ വലിയ പരിശ്രമമാണ് ചൈനീസ് ധനകാര്യവകുപ്പ് നടത്തുന്നത്. വൻകിട ചൈനീസ് കന്പനികളെല്ലാം വിദേശത്ത് നിക്ഷേപിക്കുന്നതിനാൽ സാധാരണക്കാരനെ സഹായിക്കാൻ ചൈനയിൽ ഒരു ബാങ്കിലും ഫണ്ടിലെന്നതാണ് അവസ്ഥ.
രണ്ടാഴ്ചയായി സ്വന്തം നിക്ഷേപം പിൻവലിക്കാൻ സാധിക്കാത്തവർ ബാങ്കുകൾക്ക് മുന്നിൽ കുത്തിയിരിപ്പ് നടത്തുകയാണ്. 2009 മുതൽ വികസനത്തിനായി വൻതോതിൽ വിദേശത്ത് മുതൽ മുടക്കിയ കമ്പനികൾക്കെല്ലാം ദേശീയ ബാങ്ക് നൽകിയത് സാധാരണക്കാരന്റെ പണമാണ്.
ജിഡിപിയുടെ 254 ശതമാനം വരെ വരുന്നത്ര തുകയാണ് ചൈനയ്‌ക്ക് വിദേശത്തു നിന്നും തിരികെ പിടിക്കാനുള്ളത്. വിദേശത്തെ പല രാജ്യങ്ങൾക്കും യാതൊരു നിയന്ത്രണവുമില്ലാതെ പണം കടംകൊടുത്ത ചൈന നേരിട്ട് നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളും വാണിജ്യവും മുടങ്ങിയതോടെ വരുമാനവും പലിശയും ലഭിക്കാതെ നട്ടംതിരിയുകയാണ്. ശ്രീലങ്ക, നേപ്പാൾ, പാകിസ്താൻ എന്നീ ഏഷ്യൻ രാജ്യങ്ങളുടെ സാമ്പത്തിക തകർച്ചയും ചൈനയെ ബാധിച്ചിരിക്കുകയാണ്. ഇതിനിടെ ഇന്ത്യൻ അതിർത്തിയിലും തായ് വാൻ അതിർത്തിയിലും സൈനിക മുന്നേറ്റങ്ങൾക്കായി രാജ്യത്തെ പ്രതിരോധ ഫണ്ടുകൾ വർധിപ്പിച്ചതോടെ മറ്റ് അടിസ്ഥാന സൗകര്യ വികസനവും മന്ദഗതിയിലാണ്.
Comments