കോഴിക്കോട്: ഞായറാഴ്ചകളിൽ ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസുകൾക്ക് പിഴയിട്ട് കോഴിക്കോട് മോട്ടോർ വാഹന വകുപ്പ്. ട്രിപ്പ് മുടക്കിയ ആറ് സ്വകാര്യ ബസുകൾ അധികൃതർ പിടികൂടി. ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് നടപടി. കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നതായി പരാതികൾ ലഭിച്ചിരിന്നു. ഇതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കി. ട്രിപ്പ് മുടക്കിയ ബസുകൾക്ക് 7,500 രൂപ പിഴ ചുമത്തി.
ഞായാറാഴ്ചകളിൽ ലാഭകരമായി സർവീസ് നടത്താൻ ആവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രിപ്പുകൾ മുടക്കുന്നത്. എന്നാൽ ട്രിപ്പ് മുടക്കുന്നത് പെർമിറ്റ് നിർദേശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കട്ടിയാണ് ബസുകാർക്കെതിരെ നിയമ നടപടി. പൊതുജനങ്ങളുടെ പരാതി മുൻ നിർത്തി എല്ലാ ഞായറാഴ്ചകളിലും പരിശോധാന തുടരാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.
ഞായറാഴ്ച ട്രിപ്പ് മുടക്കുന്നത് പതിവായതോടെ കഠിനമായ യാത്രക്ലേശമായിരുന്നു യാത്രക്കാർ നേരിട്ടിരുന്നത്. ടൗണുകളിലേക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും ഞായറാഴ്ച അവധിയില്ലാതെ ജോലിക്ക് പോകുന്നവർ ബസ് സർവീസില്ലാത്തിനാൽ നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന് നാട്ടുകാർ പരാതി നൽകിയതും അധികൃതർ നടപടി സ്വീകരിച്ചതും.
Comments