കാബൂൾ: അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളെ പഠിക്കാൻ അനുവദിക്കണമെന്ന് താലിബാനോട് ഐക്യരാഷ്ട്ര സഭ. വിദ്യാഭ്യാസത്തിനുള്ള അവകാശം എല്ലാവർക്കും ഒരേ പോലെ ലഭ്യമാകണം. അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് സീനിയർ സെക്കൻഡറി വിദ്യാഭ്യാസത്തിനുള്ള അനുമതി നിഷേധിച്ച നടപടി പുനപരിശോധിക്കണമെന്നും അഫ്ഗാനിസ്ഥാനിലെ യുഎൻ ഡെപ്യൂട്ടി സ്പെഷ്യൽ ദൂതൻ മാർക്കസ് പോട്സൽ അഭിപ്രായപ്പെട്ടു.
അഫ്ഗാനിസ്ഥാനിലെ ആരോഗ്യ, വിദ്യാഭ്യാസ, വാണിജ്യ മേഖലകൾ തകർച്ചയിലാണെന്നും യുഎൻ നിരീക്ഷിച്ചു. 2021 ഓഗസ്റ്റ് മാസത്തിലാണ് അഫ്ഗാനിസ്ഥാൻ ഭരണം താലിബാൻ പിടിച്ചെടുത്തത്. താലിബാൻ ഭരണം നിലവിൽ വന്നതോടെ അഫ്ഗാനിസ്ഥാനിൽ മനുഷ്യാവകാശ ലംഘനങ്ങൾക്ക് വഴി വെക്കുന്ന നിരവധി നിയമങ്ങൾ നിലവിൽ വന്നിരുന്നു. സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടാണ് പ്രധാനമായും ഇത്തരം നിയമങ്ങൾ നടപ്പിൽ വരുത്തിയിരിക്കുന്നത്.
പുരുഷനോടൊപ്പം അല്ലാതെ അഫ്ഗാനിസ്ഥാനിൽ യാത്ര ചെയ്യാൻ സ്ത്രീകൾക്ക് അനുവാദമില്ല. മാദ്ധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ള വനിതകൾ പൊതു ഇടങ്ങളിൽ മുഖം മറയ്ക്കണമെന്നും താലിബാൻ ഉത്തരവിട്ടിരുന്നു. ഭരണനിർവഹണം ഉൾപ്പെടെയുള്ള മേഖലകളിൽ ജോലി ചെയ്യുന്നതിൽ നിന്നും സ്ത്രീകളെ താലിബാൻ വിലക്കിയിരിക്കുകയാണ്. സെക്കൻഡറി സ്കൂളുകളിൽ പോകുന്നതിൽ നിന്നും മിക്ക പ്രവിശ്യകളിലെയും പെൺകുട്ടികൾക്ക് വിലക്കുണ്ട്.
Comments