എറണാകുളം : യുവ സംവിധായിക കുഞ്ഞിലക്കെതിരെ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. രാജ്യാന്തര ചലച്ചിത്രമേളയിൽ കുഞ്ഞില മാസിലാമണിയുടെ സിനിമ ഒഴിവാക്കിയ വിവാദങ്ങൾക്കിടെയാണ് സംവിധായികക്കെതിരെ രഞ്ജിത്ത് രംഗത്തെത്തിയത്. കുഞ്ഞിലയുടെ അറസ്റ്റിൽ ചലച്ചിത്ര അക്കാദമിക്ക് പങ്കില്ലെന്നാണ് രഞ്ജിത്തിന്റെ വിശദീകരണം.
ചെറുകിട നാടകം കൊണ്ട് മേളയുടെ മികവ് കുറയ്‌ക്കാനാവില്ലെന്ന് പറഞ്ഞ രഞ്ജിത്ത് കുഞ്ഞിലയുടേത് ‘വികൃതി’യെന്നും പരിഹസിച്ചു.കുഞ്ഞിലയുടെ സിനിമ പ്രദർശിപ്പിക്കാത്തതിൽ ചലച്ചിത്ര അക്കാദമിയുടെ വിശദീകരണത്തിൽ കുഞ്ഞില പ്രതികരിച്ചിരുന്നു. ഒ.ടി.ടി റിലീസ് ചിത്രങ്ങൾ രാജ്യാന്തര വനിതാ ചലച്ചിത്രോത്സവ വേദിയിൽ പ്രദർശിപ്പിക്കാൻ കഴിയില്ലെന്നാണ് അക്കാദമി പറയുന്നത്.
അങ്ങനെയെങ്കിൽ ‘സൂരരൈ പോട്ര്’ അടക്കമുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് എങ്ങനെയെന്ന് കുഞ്ഞിലചോദിച്ചു. അതേസമയം ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. കുഞ്ഞിലയുമായി ചർച്ച നടത്താൻ തയ്യാറാണ്. എന്നാൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കുഞ്ഞിലയുടെ സിനിമയായ അസംഘടിതർ ഈ മേളയിൽ പ്രദർശിപ്പിക്കില്ലെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയി പറഞ്ഞു.വിധു വിൻസെന്റിന്റെ പ്രതിഷേധത്തേ മാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് വനിതാ ഫിലിം ഫെസ്റ്റിവലിന്റെ വേദിയിൽ കുഞ്ഞില കുത്തിയിരുന്ന് പ്രതിഷേധിച്ചത്.പ്രതിഷേധിച്ച കുഞ്ഞിലയെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. ഫിലിം ഫെസ്റ്റിവലിന് കുഞ്ഞിലക്ക് ക്ഷണമുണ്ടായിരുന്നില്ല എന്നാണ് വിവരം. എന്നാൽ തനിക്ക് ഗസ്റ്റ് പാസ് വേണം എന്നായിരുന്നു കുഞ്ഞിലയുടെ ആവശ്യം. തന്നെ ഉദ്ഘാടന ചടങ്ങിൽ ഒരു അതിഥിയായി ഇരുത്തണം. പ്രസംഗിക്കാൻ അവസരം വേണം തുടങ്ങിയവയായിരുന്നു അവരുടെ ആവശ്യങ്ങൾ.
Comments