ഹൈദരാബാദ്: രാജ്യത്ത് തുടർച്ചയായി പെയ്യുന്ന മഴയ്‌ക്കും മേഘവിസ്‌ഫോടനത്തിനും പിന്നിൽ വിദേശഗൂഢാലോചനയുണ്ടെന്ന വിചിത്ര ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു. ബദ്രാചലം ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിന് ശേഷം നടത്തിയ യോഗത്തിലാണ് മുഖ്യമന്ത്രി വിചിത്രമായ ആരോപണം ഉന്നയിച്ചത്.
വിഷമകരമായ വിവരം പങ്കുവെയ്‌ക്കുന്നുവെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. രാജത്തിന്റെ ചില ഭാഗങ്ങളിൽ ഉണ്ടാകുന്ന മേഘവിസ്‌ഫോടനത്തിന് പിന്നിൽ വിദേശകരങ്ങളാണ്. തെലങ്കാനയിൽ വെളളപ്പൊക്കത്തിന് കാരണമായ ഗോദാവരി നദീതടത്തിലെ മേഘവിസ്‌ഫോടനം ഉൾപ്പെടെ ഈ ഗൂഢാലോചനയുടെ ഫലമാണെന്നും ചന്ദ്രശേഖരറാവു പറഞ്ഞു.
മേഘവിസ്‌ഫോടനം എന്ന പേരിൽ ഒരു പുതിയ സാധനം വന്നിട്ടുണ്ട്. എത്രത്തോളം ഇത് ശരിയാണെന്ന് എനിക്ക് അറിയില്ല. നമ്മളോട് ശത്രുതയുളള ആരോ ആണ് രാജ്യത്ത് മേഘവിസ്‌ഫോടനം നടത്തുന്നത്. മുൻപ് ഇവർ കശ്മീരിലും ലേയിലും ലഡാക്കിലുമൊക്കെ ഇതുപോലെ ചെയ്തിട്ടുണ്ട് അതിന് ശേഷം ഉത്തരാഖണ്ഡിലും, കെസിആർ പറഞ്ഞു.
ഞായറാഴ്ച പ്രളയബാധിത മേഖലകൾ സന്ദർശിച്ച കെസിആർ 1000 കോടി രൂപയുടെ സഹായവും പ്രഖ്യാപിച്ചിരുന്നു. പ്രളയം ബാധിച്ച ഓരോ കുടുംബത്തിനും രണ്ട് മാസത്തേക്ക് 10,000 രൂപയും സൗജന്യമായി 20 കിലോ അരിയും നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബദ്രാചലം മുതൽ എത്തുരുനഗരം വരെയാണ് മുഖ്യമന്ത്രി ഹെലികോപ്ടറിൽ സഞ്ചരിച്ച് സ്ഥിതി നിരീക്ഷിച്ചത്.
Comments