ന്യൂഡൽഹി : ഇന്ത്യയുടെ 75- ാം സ്വാതന്ത്ര്യ ദിനാഘോഷപരിപാടികൾക്ക് തുടക്കം കുറിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹർ ഗർ തിരംഗ പരിപാടിയിലൂടെയാണ് ആഘോഷങ്ങൾക്ക് തുടക്കമിടുക. 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
അടുത്ത മാസം മൂന്ന് ദിവസങ്ങളിലായി പരിപാടി സംഘടിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവർണർമാരും ഭരണാധികാരികളും ചേർന്നാണ് ഒരുക്കങ്ങൾ നടക്കുന്നത്. ഓഗസ്റ്റ് 13 മുതൽ 15 വരെ പൊതുജനപങ്കാളിത്തത്തോടെ വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്തുമെന്നും കേന്ദ്രത്തിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ഭാരത മാതാവിന്റെ സേവനത്തിനായി കേന്ദ്ര സർക്കാർ നടത്തുന്ന ഹർ ഘർ തിരംഗ ക്യാമ്പെയിനിൽ ഇന്ത്യയിലുടനീളമുള്ള 100 കോടിയിലധികം ആളുകൾ പങ്കെടുക്കും. ജനങ്ങൾക്കിടയിൽ ദേശസ്നേഹം വളർത്തിയെടുക്കാൻ ഇത് വളരെയധികം സഹായിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
2022 ലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നതിനായി , ജൂലൈ 22 മുതൽ എല്ലാ സംസ്ഥാന സർക്കാർ വെബ്സൈറ്റുകളുടെയും ഹോംപേജിൽ ദേശീയ പതാക ഉണ്ടാകണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ നിർദ്ദേശിച്ചിരുന്നു. രാജ്യത്തെ പൗരന്മാരെ അവരുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നിവയിലൂടെ ത്രിവർണ്ണ പതാക പങ്കുവെയ്‌ക്കാൻ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments