തിരുവനന്തപുരം : വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ എസ് ശബരീനാഥിനെ ചോദ്യംചെയ്യാനൊരുങ്ങി പോലീസ്. വധശ്രമത്തിന്റെ ഭാഗമായി നടന്ന ഗൂഢാലോചനയെ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. പോലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശബരീനാഥിന് നോട്ടീസ് അയച്ചു. നാളെ 11 മണിക്ക് അന്വേഷണ ചുമതലയുള്ള തിരുവനന്തപുരം ശംഖുമുഖം അസി.കമ്മീഷണറുടെ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.
യൂത്ത് കോൺഗ്രസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തുന്നത് സംബന്ധിച്ച സന്ദേശങ്ങൾ അയച്ചതിന്റെ സ്‌ക്രീൻ ഷോട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിമാനത്തിൽ വെച്ച് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാമെന്നും അവിടെ നിന്ന് ആരും ഇറക്കിവിടില്ലെന്നുമാണ് സന്ദേശത്തിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ പോലീസും നേരത്തെ തന്നെ അന്വേഷണം നടത്തിയിരുന്നു. പിന്നാലെയാണ് മുൻ എംഎൽഎയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
അതേസമയം വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട എൽഡിഎഫ് കൺവീനർ ഇപി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തി. ഇൻഡിഗോ കമ്പനിയാണ് ഇന്ത്യക്കകത്തും പുറത്തും യാത്ര ചെയ്യുന്നത് വിലക്കിയത്.
ഇപി ജയരാജന് പുറമെ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാർക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഫർസീൻ, നവീൻ കുമാർ എന്നിവർക്കാണ് രണ്ടാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
Comments