ഗുവാഹട്ടി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ അസമിലെ കോൺഗ്രസ് എം എൽ എമാർ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് വോട്ട് ചെയ്തതായി ആരോപിച്ച് എഐയുഡിഎഫ്. തങ്ങളോട് യശ്വന്ത് സിൻഹയ്‌ക്ക് വോട്ട് ചെയ്യാൻ പറഞ്ഞിട്ട് കോൺഗ്രസ് പ്രവർത്തിച്ചത് വഞ്ചനയാണെന്ന് എഐയുഡിഎഫ് എം എൽ എ കരീമുദ്ദിൻ ബർഭൂയ പറഞ്ഞു. ഇരുപതോളം കോൺഗ്രസ് എം എൽ എമാരാണ് മുർമുവിന് വോട്ട് ചെയ്തത് എന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം കോൺഗ്രസ് പാർട്ടി വിളിച്ചു ചേർത്ത യോഗത്തിൽ മൂന്ന് എം എൽ എമാർ മാത്രമാണ് പങ്കെടുത്തത്. മറ്റുള്ളവർ ദ്രൗപദി മുർമുവിന് വോട്ട് ചെയ്തു എന്നത് വ്യക്തമാണ്. ഫലം വരുമ്പോൾ ഇത് ബോദ്ധ്യപ്പെടുമെന്നും കരീമുദ്ദിൻ ബർഭൂയ വ്യക്തമാക്കി. രാജ്യസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് എം എൽ എമാർ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതായി കരീമുദ്ദീൻ ആരോപിച്ചു.
അതേസമയം ഗുജറാത്തിലെ ഒരേയൊരു എൻസിപി എം എൽ എ കന്ധാൽ ജഡേജ ദ്രൗപദി മുർമുവിന് വോട്ട് ചെയ്തതായി വ്യക്തമാക്കി. ശരദ് പവാർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് ഇത് വലിയ തിരിച്ചടിയായി.
താൻ ദ്രൗപദി മുർമുവിനാണ് വോട്ട് ചെയ്തതെന്ന് ഒഡീഷയിലെ കോൺഗ്രസ് എം എൽ എ മുഹമ്മദ് മോഖ്വിമും അറിയിച്ചു. മണ്ണിന്റെ മകൾക്കാണ് താൻ വോട്ട് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments