ന്യൂഡൽഹി: നമ്മുടെ ആയുധങ്ങളെ നാം ബഹുമാനിക്കുമ്പോൾ ലോകവും അവയെ വിശ്വസിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ ഐ ഐ ഒയുടെ സ്വാവലംബൻ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ നാവികസേനയിൽ തദ്ദേശീയ സാങ്കേതികവിദ്യയുടെ ഉപയോഗത്തിന് ഉത്തേജനം നൽകുന്നതിന് ലക്ഷ്യമിട്ടുള്ള സ്പ്രിന്റ് ചലഞ്ചിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു.
ആഗോളതലത്തിൽ ഇന്ത്യ നിലയുറപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, തെറ്റായ വിവരങ്ങളിലൂടെയും നിരന്തരമായ ആക്രമണങ്ങൾ നടക്കുന്നു. നമ്മുടെ രാജ്യത്തെ അതിർത്തികളിൽ മാത്രമല്ല, തെറ്റായ വിവരങ്ങളിൽ നിന്നും പൗരന്മാരിൽ ബോധവൽക്കരണം നടത്തി സംരക്ഷിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നമ്മുടെ ഉൽപന്നങ്ങളെ നമ്മൾ വിലമതിക്കുന്നില്ലെങ്കിൽ, ലോകം നമ്മിൽ നിക്ഷേപിക്കുമെന്ന് നമുക്ക് എങ്ങനെ പ്രതീക്ഷിക്കാനാകുമെന്ന് പ്രധാനമന്ത്രി ചോദിച്ചു. ‘നമ്മുടെ ആയുധങ്ങളെ നാം ബഹുമാനിക്കുമ്പോൾ ലോകവും അവയെ വിശ്വസിക്കും. ബ്രഹ്മോസിൽ നമ്മൾ ആത്മവിശ്വാസം പ്രകടിപ്പിച്ചപ്പോൾ അവയ്ക്ക് വേണ്ടി ലോകം മുന്നോട്ട് വന്നുവെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
പ്രതിരോധ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ നിന്നും കയറ്റുമതി ചെയ്യുന്നതിലേക്ക് രാജ്യം മുന്നേറുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധ ഇറക്കുമതി കഴിഞ്ഞ 4-5 വർഷത്തിനുള്ളിൽ 21% കുറഞ്ഞു. കഴിഞ്ഞ വർഷം മാത്രം പതിമൂവായിരം കോടി രൂപയുടെ പ്രതിരോധ സാമഗ്രികളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഇത് സ്വകാര്യ മേഖലയുടെ കൂടി ഊർജ്ജിതമായ പരിശ്രമത്തിന്റെ ഫലമാണ്. തീർച്ചയായും പ്രതിരോധ സ്വയം പര്യാപ്തതയിലേക്ക് രാജ്യം ഉറച്ച ചുവടുകളുമായി മുന്നേറുകയാണ്. ഇത് അഭിമാനകരമായ നേട്ടമാണെന്നും നാവിക നവീകരണ സ്വദേശിവത്കരണ സംഘാംഗങ്ങളെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.
രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്, നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Comments