ചെന്നൈ: ദക്ഷിണേന്ത്യയെ പതിറ്റാണ്ടുകളോളം കിടുകിടെ വിറപ്പിച്ച വീരപ്പന്റെ മകൾ അഡ്വക്കേറ്റ് വിദ്യാറാണിയെ യുവമോർച്ച തമിഴ്നാട് സംസ്ഥാന ഉപാദ്ധ്യക്ഷയായി തിരഞ്ഞെടുത്തു. ‘അവഗണനകളോട് പടവെട്ടിയ ബാല്യവും പോരാട്ടത്തിന്റെ കൗമാരവും കടന്ന് മാനവികതയുടെ യൗവ്വനത്തിലെത്തി നിൽക്കുന്ന വിദ്യാറാണിയുടെ പോരാട്ടവീര്യത്തിനും ജീവകാരുണ്യ മനസ്ഥിതിയ്‌ക്കുമുള്ള അംഗീകാരമാണ് സ്ഥാനലബ്ധിയെന്ന് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു. നിയമ ബിരുദധാരിയായ വിദ്യാറാണി നിലവിൽ കൃഷ്ണഗിരിയിൽ ഒരു സ്കൂൾ നടത്തുകയാണ്.
കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് വിദ്യാറാണി ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. ജാതിമത ഭേദമെന്യെ പാവപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും വേണ്ടി പ്രവർത്തിക്കാനാണ് താൻ രാഷ്‌ട്രീയ രംഗത്തേക്ക് കടന്ന് വരുന്നത് എന്ന് അവർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷേമ പദ്ധതികൾ ജനങ്ങൾക്ക് വേണ്ടിയുള്ളവയാണ്. അവ തമിഴ്നാട്ടിലെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് വിദ്യാറാണി അറിയിച്ചു.
2004 ഒക്ടോബർ 24നാണ് വീരപ്പനെ പ്രത്യേക ദൗത്യസേന വെടിവെച്ച് കൊലപ്പെടുത്തിയത്. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി എൻഡിഎ സഖ്യകക്ഷിയായ പിഎംകെയുടെ അനുബന്ധ സംഘടനയായ ടിവികെയുടെ പ്രവർത്തകയാണ്.
Comments