തിരുവനന്തപുരം : വിമാനത്തിൽ തനിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന് പിണറായി വിജയൻ നിയമസഭയിൽ. യൂത്ത് കോൺഗ്രസ് നേതാക്കളുടെ വാട്‌സ്ആപ്പ് ചാറ്റ് വായിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികളെ സഹായിക്കുന്ന നിലപാടാണ് ഇൻഡിഗോ സ്വീകരിച്ചതെന്നും യാത്രക്കാരുടെ സുരക്ഷ പോലും വിമാനക്കമ്പനി പരിഗണിച്ചില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ കേസെടുക്കില്ലെന്നും പിണറായി വിജയൻ ആവർത്തിച്ചു. മുഖ്യമന്ത്രിയ്‌ക്ക് നേരെ പാഞ്ഞടുത്ത അക്രമികളെ ഇ പി ജയരാജൻ തടഞ്ഞു. ഇപിയുടേത് അവസരോചിത ഇടപെടലായിരുന്നു. ഇപിയും ഗൺമാനും തടഞ്ഞത്‌കൊണ്ടാണ് അനിഷ്ടസംഭവങ്ങൾ നടക്കാതിരുന്നത്. അതുകൊണ്ട് തന്നെ ഇപിയ്‌ക്ക് എതിരെ കേസെടുക്കേണ്ട സാഹചര്യം ഇല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തനിക്ക് നേരെ പണ്ടും നിറയൊഴിച്ച സാഹചര്യമുണ്ടെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയെ വിമാനത്തിൽ നിന്നും പുറത്തിറക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കാനാണ് അക്രമികൾ ശ്രമിച്ചതെന്ന് വാട്‌സ് ആപ്പ് സന്ദേശത്തിലൂടെ വ്യക്തമാണ്. പദ്ധതി ആസൂത്രണം ചെയ്ത യൂത്ത് കോൺഗ്രസും അതിനെ ന്യായീകരിക്കുന്ന കോൺഗ്രസും ജനാധിപത്യത്തെ അട്ടിമറിക്കുന്നു.
വിമാനത്തിൽ പ്രതിഷേധം നടത്തിയ ഒരു കുഞ്ഞ് 19 കേസിൽ പ്രതിയാണ്. അങ്ങനെ ഉള്ള കുഞ്ഞുങ്ങളെ ഒക്കത്ത് വച്ചു നടക്കുന്നത് ആരാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇത്തരം സംഭവങ്ങളെ ന്യായികരിക്കാൻ ആണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഗതികേട് കൊണ്ടാൻ കോൺഗ്രസ് ഇത്തരം പ്രതിഷേധത്തെ ന്യായീകരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
Comments