തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികാര രാഷ്‌ട്രീയം മൂലം സിപിഎം നേരിടാൻ പോകുന്നത് വലിയ നഷ്ടമെന്ന് പിസി ജോർജ്ജ്. പിണറായി വിജയന് അന്ധമായ പുത്രീ വാത്സ്യല്യമാണെന്നും പിസി ജോർജ്ജ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ പ്രതികരിക്കുന്നവരെ അടിച്ചമർത്തുക എന്നതാണ് ശബരിനാഥിന്റെ അറസ്റ്റ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും എതിരെ പ്രതികരിക്കുന്നവരെയെല്ലാം പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനുള്ള തീരുമാനമാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ കെ.എസ് ശബരിനാഥിന്റെ അറസ്റ്റിലൂടെ ബോധ്യമായതെന്ന് കേരള ജനപക്ഷം സെക്കുലർ ചെയർമാൻ പി.സി ജോർജ്ജ് പറഞ്ഞു. കേരളം ഭരിക്കുന്ന പിണറായി വിജയന് അധികാര ഭ്രാന്ത് പിടിച്ചിരിക്കുകയാണ്. അമിതമായ പുത്രീവാത്സല്യം അദ്ദേഹത്തെ അന്ധനാക്കി മാറ്റിയിരിക്കുകയാണ്. ഇത്തരം പ്രതികാര രാഷ്‌ട്രീയത്തിനെതിരെ പൊതുസമൂഹം ഉണരണം. വലിയ തിരിച്ചടിയാകും പിണറായി വിജയൻ കാരണം സിപിഎം നേരിടാൻ പോകുന്നതെന്നും പി.സി ജോർജ് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ മുൻ എംഎൽഎ കെ.എസ് ശബരിനാഥിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ശബരിനാഥിനെ ഹാജരാക്കി. വാട്‌സാപ്പ് സ്‌ക്രീൻഷോട്ടിന്റെ ബലത്തിൽ പോലീസ് കസ്റ്റഡി ആവശ്യപ്പെടുന്നതിനെ കോടതി ചോദ്യം ചെയ്തു. ശബരിനാഥിനെതിരെ മറ്റെന്തെങ്കിലും തെളിവുണ്ടോയെന്നും കോടതി ചോദിച്ചു. നിലവിൽ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായിട്ടുണ്ട്.
Comments