കൊച്ചി : തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച പൾസർ സുനിക്ക് സുരക്ഷ വർദ്ധിപ്പിക്കാനൊരുങ്ങി പോലീസ്. മാനസിക പിരിമുറുക്കത്തോടൊപ്പം ആത്മഹത്യാ പ്രവണതയും വർദ്ധിച്ചതിനെ തുടർന്നാണ് സുനിയെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് ഡോക്ടറുടെ നിർദ്ദേശപ്രകാരം പ്രതിയെ ഇവിടേക്ക് മാറ്റിയത്.
ജാമ്യ ഹർജി തള്ളിയതിനാൽ തനിക്ക് മാനസിക പിരിമുറുക്കം രൂക്ഷമായെന്നും ആത്മഹത്യാ പ്രവണതയുണ്ടെന്നും സുനി പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ചികിത്സ പൂർത്തിയാക്കി തിരിച്ചെത്തിയാൽ ഇയാളെ പ്രത്യേകം നിരിക്ഷിക്കാനാണ് തീരുമാനം. എറണാകുളം സബ് ജയിലിലെ വിചാരണ തടവുകാരനാണ് പൾസർ സുനി.
വർഷങ്ങളായി ജയിലിൽ കഴിയുന്നതിനാൽ മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്ന് സുനി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് ചികിത്സ ഉറപ്പാക്കാൻ കോടതി നിർദ്ദേശം നൽകി. എറണാകുളം ജനറൽ ആശുപത്രിയിലാണ് ആദ്യം ചികിത്സിച്ചത്.പിന്നീട് കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സുപ്രീം കോടതി കഴിഞ്ഞ 13ന് സുനിയുടെ ജാമ്യഹർജി തള്ളിയതാണ് മാനസിക പിരിമുറുക്കത്തിന് കാരണമായത്.
Comments