മുംബൈ: വൃദ്ധനും രോഗിയുമായ പിതാവിനെ പരിപാലിക്കുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മകന് ഒഴിഞ്ഞ് മാറാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. മകനോടൊപ്പം ജീവിച്ചാലേ പിതാവിന് ജീവനാംശം നൽകൂ എന്ന വ്യവസ്ഥ വെക്കാനും കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
മകൻ ഹരിഭാവു ബേഡ്‌കെയിൽ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് പിതാവ് ജഗന്നാഥ് ബേഡ്‌കെ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ജസ്റ്റിസ് വിഭ കങ്കൻവാടിയാണ് വിധി പുറപ്പെടുവിച്ചത്. 3000 രൂപ പ്രതിമാസം പിതാവിന് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
അച്ഛനെ പരിപാലിക്കുന്നതിനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് മകന് ഒഴിഞ്ഞ് മാറാൻ കഴിയില്ല. അമ്മ താമസിക്കുന്നത് പോലെ അച്ഛനും തന്നോടൊപ്പം വന്ന് നിൽക്കണമെന്ന് മകൻ നിബന്ധന വെച്ചതായി അറിഞ്ഞു. മകന് അങ്ങനെയൊരു വ്യവസ്ഥ വെക്കാൻ അധികാരമില്ലെന്ന് ജസ്റ്റിസ് വിഭ കങ്കൻവാടി ഉത്തരവിൽ ചൂണ്ടിക്കാട്ടി.
അച്ഛനും അമ്മയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ട്. അമ്മ തനിക്കൊപ്പവും പിതാവ് വേർപിരിഞ്ഞുമാണ് താമസിക്കുന്നതെന്ന് മകൻ കോടതിയിൽ പറഞ്ഞു. എന്നാൽ അച്ഛനും അമ്മയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മകൻ പരിഗണിക്കേണ്ടതില്ലെന്ന് ജഡ്ജി വ്യക്തമാക്കി. 73 വയസിന് മുകളിൽ പ്രായമുള്ള പിതാവ് 20 രൂപ ദിവസക്കൂലിക്കാണ് ജോലി ചെയ്യുന്നതെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.
Comments