ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇഡിക്ക് മുന്നിൽ ഹാജരായി. നോട്ടീസ് നൽകിയതിനെ തുടർന്ന് ചോദ്യം ചെയ്യലിനാണ് സോണിയ ഗാന്ധി ഇഡി ആസ്ഥാനത്തെത്തിയത്. രാഹുലും പ്രിയങ്ക വാദ്രയും സോണിയക്കൊപ്പം ഓഫീസിൽ എത്തിയിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ച് രാജ്യവ്യാപക പ്രതിഷേധം.
സോണിയ ഗാന്ധിയുടെ ചോദ്യംചെയ്യലിനെതിരെ ലോക്‌സഭയിൽ പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. തുടർന്ന് ലോക്‌സഭ നിർത്തിവെച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭയും നിർത്തിവെച്ചു.
ഇതിന് പിന്നാലെ കോൺഗ്രസ് എംപിമാർ ബാനറുകൾ പിടിച്ച് പാർലമെന്റിന് പുറത്തേക്ക് മാർച്ച് നടത്തി. ഇവർ പ്രത്യേക വാഹനത്തിലാണ് എഐസിസി ആസ്ഥാനത്തെത്തിയത്. പ്രതിഷേധത്തിനുള്ള സാധ്യത കണക്കിലെടുത്ത്ആസ്ഥാനം നിലനിൽക്കുന്ന മേഖലയിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത് ഇത് ലംഘിച്ചുകൊണ്ടായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം.
സോണിയ ഗാന്ധിക്കെതിരായ ഇഡിയുടെ നടപടി ചർച്ച ചെയ്യാൻ പ്രതിപക്ഷം പാർലമെന്റിൽ യോഗം ചേർന്നിരുന്നു. സിപിഎം അടക്കം 12 കക്ഷികളാണ് യോഗത്തിൽ പങ്കെടുത്തത്.
അതേസമയം കോൺഗ്രസിന്റെ പ്രതിഷേധത്തിനെതിരെ പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി രംഗത്തെത്തി. നിയമത്തിന് മുന്നിൽ എല്ലാവരും ഒരുപോലെയാണെന്ന് പറഞ്ഞ അദ്ദേഹം സോണിയ ഗാന്ധി എല്ലാത്തിനും മുകളിലാണെന്ന് തോന്നുന്നുണ്ടോയെന്ന് ചോദിച്ചു.
നാഷണൽ ഹെറാൾഡ് കേസ്
2013-ൽ ബിജെപി രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി ഒരു സ്വകാര്യ ക്രിമിനൽ പരാതി നൽകി, അതിൽ സോണിയാ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും മറ്റ് പലരും അസോസിയേറ്റഡ് ജേർണലിന്റെ 2000 കോടിയിലധികം രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ‘വെറും 50 ലക്ഷം രൂപ നൽകി’ തട്ടിയെടുത്തുവെന്ന് ആരോപിച്ചു. കേസിൽ 2015 ഡിസംബറിൽ 50,000 രൂപ വീതമുള്ള വ്യക്തിഗത ബോണ്ടിന്റെയും ആൾജാമ്യത്തിന്റെയും അടിസ്ഥാനത്തിൽ ഡൽഹി ഹൈക്കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചു.
Comments