മുംബൈ: ഏഷ്യാകപ്പ് ടി20 വേദി യുഎഇയിലായിരിക്കുമെന്ന സ്ഥിരീകരണം നൽകി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ശ്രീലങ്കയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ടൂർണ്ണമെന്റാണ് കലാപം കാരണം വേദി മാറ്റാൻ തീരുമാനമായത്. ടൂർണ്ണമെന്റിന് ആതിഥേയത്വം വഹിക്കാനാകില്ലെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിരുന്നു.
രാഷ്‌ട്രീയ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന രാജ്യത്ത് രാജ്യാന്തര മത്സരങ്ങൾ കായിക താരങ്ങളുടെ സുരക്ഷയെ അടക്കം ബാധിക്കുമെന്നതിനാലാണ് വേദി മാറ്റേണ്ടി വന്നതെന്ന് ഗാംഗുലി അറിയിച്ചു. നിലവിൽ ഇന്ത്യയാണ് ചാമ്പ്യന്മാർ. 2018ൽ ബംഗ്ലാദേശിനെ ആവേശകരമായ ഫൈനലിൽ ഏഴുവിക്കറ്റിനാണ് കീഴടക്കിയത്.
അടുത്തമാസമാണ് ഏഷ്യാകപ്പ് ടി20 നടത്തേണ്ടിയിരുന്നത്. മറ്റ് എല്ലാ ഏഷ്യാരാജ്യങ്ങളേയും മൺസൂൺ ബാധിക്കുമെന്നതിനാലാണ് മത്സരം യുഎഇയിലേക്ക് മാറ്റിയത്. ഈ വർഷം ഓസ്‌ട്രേലിയ വേദിയാകാനിരിക്കുന്ന ലോകകപ്പ് ടി20യ്‌ക്ക് മുമ്പായി കിരീട പ്രതീക്ഷയുള്ള ഇന്ത്യയും പാകിസ്താനുമടക്കം സുപ്രധാന പോരാട്ടത്തിനാണ് ഏഷ്യാകപ്പ് സാക്ഷിയാവുക.
ഏഷ്യാകപ്പ് ടി20 ആരംഭിക്കേണ്ടിയിരുന്നത് അടുത്ത മാസം 27നായിരുന്നു. രണ്ടാം ദിവസത്തിലാണ് ഇന്ത്യ-പാകിസ്താൻ മത്സരം തീരുമാനിക്കപ്പെട്ടിരുന്നത്. വേദി മാറ്റിയതിനാൽ തിയതികളിൽ വ്യത്യാസമുണ്ടാകുമോ എന്ന് ഗാംഗുലി വ്യക്തമാക്കിയില്ല.
Comments