ന്യൂഡൽഹി: ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ഇനി മുതൽ 60 രാജ്യങ്ങളിൽ വിസ രഹിത പ്രവേശനം ലഭിക്കും. 2020 ൽ മഹാമാരി സമയത്ത് ഇന്ത്യയ്ക്ക് 23 രാജ്യങ്ങളിൽ മാത്രമാണ് വിസ രഹിത പ്രവേശനം അനുവദനീയമായിരുന്നത്.
രാജ്യാന്തര യാത്രാവിലക്ക് കേന്ദ്രം നീക്കിയതിനു ശേഷം ഇന്ത്യൻ പാസ്പോർട്ടിന്റെ നിലവാരം വർദ്ധിച്ചു. രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ സൂചിപ്പിക്കുന്ന ഹെൻലി പാസ്പോർട്ട് ചാർട്ടിൽ ആഗോള റാങ്കിംഗിൽ 199 പാസ്പോർട്ടുകളിൽ 87-ാം സ്ഥാനം കരസ്ഥമാക്കാൻ രാജ്യത്തിനായി. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ കണക്കുകൾ പ്രകാരമാണ് പാസ്പോർട്ട് റാങ്കിംഗ് പ്രഖ്യാപിക്കുന്നത്. ഓരോ ത്രൈ മാസത്തിലുമാണ് സൂചിക പ്രസിദ്ധീകരിക്കുന്നത്. 2021 ൽ 90 സ്ഥാനത്ത് ആയിരുന്നു ഇന്ത്യ.
ജപ്പാൻ, സിംഗപൂർ, ദക്ഷിണ കൊറിയ, ജർമനി, സ്പെയിൻ, ഫിൻലൻഡ്, ഇറ്റലി, ഓസ്ട്രിയ, ഡെൻമാർക്ക്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളാണ് ഹെൻലി പാസ്പോർട്ട് സൂചികയിൽ മുന്നിട്ട് നിൽക്കുന്ന രാജ്യങ്ങൾ. ഒരു രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള എളുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് സൂചിക തയ്യാറാക്കുന്നത്. ശ്രീലങ്ക, സുഡാൻ, ബംഗ്ലാദേശ്, ലിബിയ, നേപ്പാൾ, യെമൻ,പാകിസ്താൻ, സിറിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിൽ പിന്നിൽ. അഫ്ഗാനിസ്ഥാനാണ് അവസാന സ്ഥാനത്ത്.ഒന്നാം സ്ഥാനത്തുള്ള ജപ്പാൻ 193 രാജ്യങ്ങളിലേക്കും വിസരഹിതമായ പ്രവേശനം ലഭിക്കും. എന്നാൽ 2020 ൽ ഇത്തരത്തിലുള്ള പ്രവേശനം 76 രാജ്യങ്ങളിലേക്കായി ചുരുക്കിയിരുന്നു.
Comments