ചെന്നൈ: തമിഴ്‌നാട്ടിൽ അനധികൃതമായി കൈവശം വെച്ചിരുന്ന പുരാവസ്തു വിഗ്രഹങ്ങൾ പിടികൂടി. തഞ്ചാവൂരിലെ കടയിൽ നിന്നും അനധികൃതമായി സൂക്ഷിച്ച 14 വിഗ്രഹങ്ങൾ ആണ് പിടികൂടിയത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ആർട്ട് വില്ലേജ് എന്ന പേരിൽ കടനടത്തുന്ന ഗണപതിയാണ് പിടിയിലായത്. തഞ്ചാവൂരിൽ വിഗ്രഹങ്ങൾ വിൽക്കുന്ന കടയിൽ പുരാവസ്തുക്കൾ ഉള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കോടികൾ വിലമതിക്കുന്ന വിഗ്രഹങ്ങൾ പിടിച്ചെടുത്തത്.
കടയ്‌ക്കുള്ളിലെ രഹസ്യ അറയിലാണ് വിഗ്രഹങ്ങൾ സൂക്ഷിച്ചത്. വിഗ്രഹ വിൽപ്പനയുടെ മറവിൽ ഇയാൾ പുരാവസ്തുക്കളിൽ ചിലത് വിദേശത്തേക്ക് ഉൾപ്പെടെ കയറ്റി അയച്ചിരുന്നുവെന്നാണ് വിവരം. 2017 ൽ പോലീസ് പിടിച്ചെടുത്ത വിഗ്രഹങ്ങൾ ഇയാൾ വിദേശത്തേക്ക് കടത്തുന്നതിനായി ശ്രമം നടന്നിരുന്നു.
സംഭവത്തിൽ ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. പിടികൂടിയ വിഗ്രഹങ്ങൾ പോലീസ് വിശദ പരിശോധനയ്‌ക്കായി അയച്ചു.
Comments